നടിയെ ആക്രമിച്ച കേസിൽ ദിലീപിന് ആശ്വാസം. ദിലീപിൻ്റെ ജാമ്യം റദ്ദാക്കില്ല. ജാമ്യം റദ്ദാക്കേണ്ടെന്ന വിചാരണ കോടതി ഉത്തരവ് ഹൈക്കോടതി ശരിവെക്കുകയായിരുന്നു. കേസിൽ കോടതിയുടെ പരാമർശങ്ങൾ വിചാരണയെ ബാധിക്കരുതെന്നും ഹൈക്കോടതി വ്യക്തമാക്കി. ജസ്റ്റിസ് സോഫി തോമസ് അധ്യക്ഷയായ സിംഗിൾ ബെഞ്ചാണ് ഹർജിയിൽ വിധി പറഞ്ഞത്.
നടിയെ ആക്രമിച്ച് ദൃശ്യങ്ങൾ പകർത്തിയ കേസിൽ പ്രതിയായ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ചാണ് ഹൈക്കോടതിയെ സമീപിച്ചിരുന്നത്. തുടരന്വേഷണത്തിൽ കേസിലെ സാക്ഷികളെ സ്വാധീനിച്ചതിനും തെളിവുകൾ നശിപ്പിച്ചതിനും തെളിവ് ലഭിച്ചെന്നും അതിനാൽ ജാമ്യം റദ്ദാക്കണമെന്നുമായിരുന്നു ആവശ്യം. കേസിൽ സാക്ഷികളായ വിപിൻലാൽ, ദാസൻ, സാഗർ വിൻസെൻ്റ്, ഡോ. ഹൈദരാലി, ശരത്, ജിൻസൻ തുടങ്ങിയ പത്തോളം പേരെ ദിലീപ് സ്വാധീനിച്ചതായും ഹർജിയിൽ ആരോപിച്ചിരുന്നു. കേസിൽ എട്ടാം പ്രതിയാണ് നടൻ ദിലീപ്.
നേരത്തെ, ദിലീപിൻ്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് വിചാരണ കോടതിയെയും സമീപിച്ചിരുന്നു. ഇത് കോടതി തള്ളിയതോടെയാണ് ഹൈക്കോടതിയെ സമീപിച്ചത്. അതേസമയം, തൻ്റെ ജാമ്യം റദ്ദാക്കണമെന്ന ഹർജിയിൽ സർക്കാർ ഉന്നയിക്കുന്ന ആരോപണങ്ങൾ അടിസ്ഥാന രഹിതവും മുൻപ് പലതവണ കോടതി തള്ളിയതുമാണെന്ന് ദിലീപ് ഹൈക്കോടതിയിൽ മറുപടി സത്യവാങ്മൂലത്തിൽ അറിയിച്ചിരുന്നു.