68-ാമത് നെഹ്റു ട്രോഫി തെക്കേതിൽ ചുണ്ടന്. പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ മഹാദേവികാട് കാട്ടിൽ തെക്കേതിൽ 4 മിനിറ്റ് 30.77 സെക്കൻഡില്‍ ഫിനിഷ് പോയിന്റ് മറികടന്നാണ് ജലരാജാക്കന്മാരായത്. നെഹ്റു ട്രോഫി വള്ളംകളിയിൽ പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബിന്റെ ഹാട്രിക് നേട്ടമാണിത്. 2018, 2019 വര്‍ഷങ്ങളിലും ജേതാവായ പള്ളാത്തുരുത്തിയുടെ അഞ്ചാം കിരീട നേട്ടമാണിത്.
സന്തോഷ് ചാക്കോ ചിറയിലാണ് തെക്കേതിൽ ചുണ്ടന്റെ ക്യാപ്റ്റൻ. പുന്നമട ബോട്ട് ക്ലബ്ബ് തുഴഞ്ഞ വീയപുരം ചുണ്ടൻ, പോലീസ് ബോട്ട് ക്ലബ്ബ് തുഴഞ്ഞ ചമ്പക്കുളം ചുണ്ടൻ, കുമരകം കൈപ്പുഴമുട്ട് എൻസിഡിസി ബോട്ട് ക്ലബ്ബ് തുഴഞ്ഞ നടുഭാഗം ചുണ്ടൻ എന്നീ ചുണ്ടൻ വള്ളങ്ങളാണ് ഫൈനലിൽ തെക്കേതിൽ ചുണ്ടനോട് ഏറ്റുമുട്ടിയത്. ആവേശം കത്തിക്കയറിയ പോരാട്ടത്തില്‍ നടുഭാഗം ചുണ്ടനാണ് (4.31.57) രണ്ടാമതെത്തിയത്. നേരിയ വെത്യാസത്തില്‍ വീയപുരം ചുണ്ടന് (4.31.61). മൂന്നാംസ്ഥാനം നേടി.
വനിതകളുടെ തെക്കനോടി വിഭാഗത്തിൽ സാരഥിക്കാണ് ഒന്നാംസ്ഥാനം. ഇരുട്ടുകുത്തി എ ഗ്രേഡിൽ മൂന്നു തൈക്കനാണ് (ആർപ്പൂക്കര ബോട്ട് ക്ലബ്) ജേതാവായത്. ഇരുട്ടുകുത്തി ബി ഗ്രേഡിൽ തുരുത്തിപ്പുറം ചാമ്പ്യനായി . ഇരുട്ടുകുത്തി സി ഗ്രേഡിൽ ഗോതുരുത്ത് മുന്നിലെത്തി. ചുരുളൻ വള്ളങ്ങളിൽ കോടിമത ഒന്നാം സ്ഥാനം നേടിയപ്പോൾ വെപ്പ് എ ഗ്രേഡിൽ മണലിയും വിജയിച്ചു. തെക്കനോടി കെട്ട് വനിതാ വിഭാഗത്തിൽ കാട്ടില്‍ തെക്കേതില്‍ ജേതാക്കളായി.
നെഹ്റു ട്രോഫി വള്ളംകളി മന്ത്രി പി പ്രസാദാണ് ഉദ്ഘാടനം ചെയ്തത്. രണ്ടാം ചാമ്പ്യൻസ് ലീഗിന്റെ ഉദ്ഘാടനം ധനകാര്യ മന്ത്രി കെ.എന്‍ ബാലഗോപാലും നിര്‍വഹിച്ചു. മന്ത്രി പി എ മുഹമ്മദ് റിയാസ് സമ്മാനങ്ങൾ വിതരണം ചെയ്തു. രണ്ടുവർഷത്തെ ഇടവേളയ്ക്കുശേഷം അരങ്ങേറിയ വളളംകളി ദര്‍ശിക്കാന്‍ പതിനായിരങ്ങൾ പുന്നമടയുടെ തീരത്തെത്തി.