‘വളരെ കാലത്തിന് ശേഷം ഒരതിഥിയെത്തിയ മഹത്തായ ദിവസം, 50 കോടിയ്ക്ക് കൊടുമൺ പോറ്റിയുടെ മനയ്ക്കലേയ്ക്ക് സ്വാഗതം’. മമ്മൂട്ടിയും സിദ്ധാർഥ് ഭരതനും അർജുൻ അശോകനും പകർന്നാട്ടം നടത്തിയ മലയാള ചിത്രം ‘ഭ്രമയുഗം’ പുതിയ ചരിത്രം കുറിച്ചിരിക്കുകയാണ്. ആഗോളതലത്തിൽ 50 കോടി ക്ലബ്ബിൽ ഇടം പിടിച്ച ആദ്യ ഇന്ത്യൻ ബ്ലാക്ക് അൻഡ് വൈറ്റ് ചിത്രമെന്ന നേട്ടം സ്വന്തമാക്കി ബോക്സ് ഓഫീസിൽ ജൈത്രയാത്ര തുടരുകയാണ്. ബ്ലാക്ക് ആൻഡ് വൈറ്റിൽ കഥ പറയുന്ന സിനിമയ്ക്ക് ലഭിക്കുന്ന ഏറ്റവും വലിയ സ്വീകാര്യതയാണ് കളക്ഷൻ റിപ്പോർട്ട് നൽകുന്നത്.
‘ഭൂതകാല’ മെന്ന ഹിറ്റ് ചിത്രത്തിന് ശേഷം രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ഹൊറർ ത്രില്ലറാണ് ഭ്രമയുഗം. ചിത്രത്തിൽ കൊടുമൺ പോറ്റി/ചാത്തൻ ആയി മമ്മൂട്ടി ജീവിക്കുകയായിരുന്നു. തേവനായി അർജുൻ അശോകനും പോറ്റിയുടെ പാചകക്കാരനായി സിദ്ധാർഥും ഒന്നിനൊന്ന് മികച്ച് നിന്നു. അമാൽഡ ലിസ് ഇതുവരെ കാണാത്തൊരു യക്ഷിയായി സ്ക്രീനിൽ വിസ്മയം തീർത്തു. ചിത്രത്തിന്റെ ഒഴുക്കിനൊത്ത സംഗീതം കാണികളുടെ കാതുകളിൽ പുതിയൊരു അനുഭവമായിരുന്നു. മലയാളം, തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി തുടങ്ങി അഞ്ച് ഭാഷകളിലാണ് സിനിമ റിലീസ് ചെയ്തത്.