എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റിന്റെ നിർദേശം കാറ്റിൽ പറത്തി ബൈജൂസ് ആപ്പിന്റെ ഉടമയും മലയാളിയുമായ ബൈജു രവീന്ദ്രൻ രാജ്യം വിട്ടതായി റിപ്പോർട്ട്. സാമ്പത്തിക പ്രതിസന്ധിയിൽ കുരുങ്ങിക്കിടന്ന ബൈജുവിന് ഇന്ത്യ വിടരുതെന്ന നിർദേശത്തോടെ ഇന്നലെ ഇഡി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. നിലവിൽ ബൈജു ദുബായിലാണെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. എന്നാൽ നോട്ടീസ് പുറപ്പെടുവിക്കുന്നതിന് മുമ്പ്തന്നെ ബൈജു രാജ്യം വിട്ടെന്നാണ് വിവരം.
ഫെമ പ്രകാരം 9,362.35 കോടി രൂപയുടെ ചട്ടലംഘനം നടത്തിയെന്ന് ആരോപിച്ച് കഴിഞ്ഞ വർഷം നവംബറിൽ ബൈജൂസിൻ്റെ മാതൃ കമ്പനിയായ തിങ്ക് ആൻഡ് ലേൺ പ്രൈവറ്റ് ലിമിറ്റഡിനും ബൈജു രവീന്ദ്രനും ഇ.ഡി കാരണം കാണിക്കൽ നോട്ടീസ് അയച്ചിരുന്നു. ബൈജുവിന് ലഭിച്ച വിദേശനിക്ഷേപങ്ങളെയും കമ്പനിയുടെ ബിസിനസ് രീതികളെയും കുറിച്ച് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലായിരുന്നു ഇത്. ബൈജു രവീന്ദ്രൻ്റെ നേതൃത്വത്തിലുള്ള ബോർഡിനെ പുറത്താക്കാൻ ഇന്ന് മാർക്ക് സക്കർബർഗ് ഉൾപ്പെടെയുള്ള നിക്ഷേപകരുടെ അസാധാരണ പൊതുയോഗം വിളിച്ചതിൻ്റെ പശ്ചാത്തലത്തിലാണ് ലുക്കൗട്ട് നോട്ടീസും ബൈജുവിൻ്റെ രാജ്യം വിടലും.
കഴിഞ്ഞ വർഷം ഏപ്രിലിലാണ് ബൈജുവിനെതിരെ ഇ.ഡി അന്വേഷണത്തിന് ഉത്തരവിട്ടത്. പിന്നാലെ ബൈജൂസിന്റെ രണ്ട് ഓഫീസുകളിലും വീട്ടിലും ഇഡി റെയ്ഡും നടത്തിയിരുന്നു. വിദേശ ഫണ്ട് സ്വീകരിച്ചതുമായി ബന്ധപ്പെട്ട് വിദേശ ധന വിനിമയ നിയമം (ഫോറിൻ എക്ചേഞ്ച് മാനേജ്മെന്റ് ആക്ട്, ഫെമ) അനുസരിച്ചായിരുന്നു പരിശോധന. 2011 മുതൽ 2023 വരെ ബൈജൂസ് ആപ്പിലേക്ക് നേരിട്ടുള്ള വിദേശ നിക്ഷേപമായി 28,000 കോടി സ്വീകരിച്ചിട്ടുണ്ടെന്നാണ് ഇഡി വ്യക്തമാക്കുന്നത്. ഇതേ കാലയളവിൽ വിവിധ വിദേശ സ്ഥാപനങ്ങളിലേക്ക് 9,754 കോടി രൂപ കമ്പനി നിക്ഷേപിച്ചതായും കണ്ടെത്തിയിട്ടുണ്ട്.
വിദേശത്തേക്ക് അയച്ചതിൽ പരസ്യങ്ങൾക്കും പ്രചരണങ്ങൾക്കും വേണ്ടി ചെലവഴിച്ച 944 കോടി രൂപയും ഉൾപ്പെടുന്നുണ്ട്. എന്നാൽ 2020-21 സാമ്പത്തിക വർഷം മുതൽ കൈവശം സൂക്ഷിക്കേണ്ട സാമ്പത്തിക രേഖകൾ കമ്പനി തയ്യാറാക്കിയിട്ടില്ലെന്നും നിയമപരമായി പാലിക്കേണ്ട അക്കൗണ്ട് ഓഡിറ്റിങ്ങ് നടത്തിയിട്ടില്ലെന്നും ഇഡി പരിശോധനയിൽ കണ്ടെത്തി. സ്വകാര്യ വ്യക്തികളിൽ നിന്ന് ബൈജൂസിനെതിരെ നിരവധി പരാതികൾ ലഭിച്ചിരുന്നു. പരാതികളിൽ അന്വേഷണം നടത്തുന്നതിന് ബൈജു രവീന്ദ്രനോട് ഹാജരാകാൻ പലതവണ ആവശ്യപ്പെട്ടുവെങ്കിലും സഹകരിക്കാത്തതിനെ തുടർന്നാണ് അന്ന് പരിശോധന നടത്തിയത്.