സംസ്ഥാനത്ത് ഷവർമ തയാറാക്കാൻ സംസ്ഥാന സർക്കാർ മാർഗനിർദേശങ്ങൾ പുറത്തിറക്കി. ലൈസൻസ് ഇല്ലാതെ തയാറാക്കിയാൽ അഞ്ച് ലക്ഷം രൂപ വരെ പിഴയും 6 മാസം രൂപ തടവും ലഭിക്കും.
തുറന്ന സ്ഥലങ്ങളിലും പൊടി നിറഞ്ഞ അന്തരീക്ഷത്തിലും ഷവർമ തയാറാക്കാൻ പാടില്ലെന്ന് സംസ്ഥാന സർക്കാർ പുറത്തിറക്കിയ മാർഗനിർദേശത്തിൽ പറയുന്നു. നാല് മണിക്കൂർ കഴിഞ്ഞ് ബാക്കി വരുന്ന ഇറച്ചി ഷവർമയിൽ ഉപയോഗിക്കരുത്. പാഴ്സലിൽ തീയതിയും സമയവും കൃത്യമായി രേഖപ്പെടുത്തണം. ഷവർമ വാങ്ങിയാൽ ഒരു മണിക്കൂറിനകം കഴിക്കണമെന്നതും കൃത്യമായി രേഖപ്പെടുത്തണം.
ഷവർമയിലൂടെ ഭക്ഷ്യവിഷബാധ പലയിടത്തും ഉണ്ടാകുന്ന പശ്ചാത്തലത്തിലാണ് പുതിയ മാർഗനിർദേശങ്ങൾ വന്നിരിക്കുന്നത്. എല്ലാ ഭക്ഷ്യവസ്തുക്കളും തയാറാക്കാൻ ഫുഡ് സേഫ്റ്റി ലൈസൻസ് വേണമെന്നത് ഇവിടെയും ബാധകമാകും.
പാചകക്കാരനും വിതരണക്കാരനും മെഡിക്കൽ ഫിറ്റനസ് സർട്ടിഫിക്കറ്റുണ്ടായിരിക്കണം. പാചകക്കാർ ഫുഡ്സേഫ്റ്റി ട്രെയിനിംഗും സർട്ടിഫിക്കേഷനും നേടിയവർ ആയിരിക്കണം. FSSAI അംഗീകൃത വിതരണക്കാരിൽ നിന്ന് മാത്രമേ അവശ്യസാധനങ്ങൾ വാങ്ങാവൂ. പച്ചക്കറി ഉപയോഗിക്കുന്നതിനും കടുത്ത നിബന്ധനകൾ മാർഗ്ഗനിർദേശത്തിൽ പറയുന്നുണ്ട്.