ബി.ജെ.പി വിട്ട നടി ഗൗതമി അണ്ണാ ഡി.എം.കെയിൽ ചേർന്നു. ബുധനാഴ്ച പാർട്ടി ജനറൽ സെക്രട്ടറി എടപ്പാടി പളനിസാമിയുടെ സാന്നിധ്യത്തിൽ ചെന്നൈ ഗ്രീൻവേയ്സ് റോഡിലെ അദ്ദേഹത്തിന്റെ വീട്ടിൽ വെച്ചായിരുന്നു ഗൗതമിയുടെ പാർട്ടി പ്രവേശം. ജനസേവനത്തിന് ഏറ്റവും യോജിച്ച പാർട്ടിയാണ് അണ്ണാ ഡി.എം.കെ എന്ന് പാർട്ടി പ്രവേശനത്തിന് ശേഷം ഗൗതമി പറഞ്ഞു.
സിനിമയിൽ തെന്നിന്ത്യയിലെ എല്ലാ ഭാഷകളിലും മികച്ച വേഷങ്ങൾ അവതരിപ്പിച്ച ഗൗതമി 1997 മുതൽ ബി.ജെ.പിയിൽ പ്രവർത്തിച്ചുവരികയായിരുന്നു. ആന്ധ്രയിലും കർണാടകത്തിലും തമിഴ്നാട്ടിലുമായി പാർട്ടിക്കുവേണ്ടി സജീവമായി പ്രചാരണത്തിനിറങ്ങിയ താരം കഴിഞ്ഞ വർഷം ഒക്ടോബറിലാണ് ബിജെപി വിട്ടത്. തന്റെ 25 കോടിയുടെ സ്വത്ത് തട്ടിയെടുത്തയാളെ പാർട്ടി നേതൃത്വം സംരക്ഷിക്കാൻ ശ്രമിച്ചെന്നാരോപിച്ചായിരുന്നു ഗൗതമി രാജി വെച്ചത്.
തന്റെ ജീവിതത്തിലുണ്ടായ പ്രതിസന്ധിഘട്ടത്തിൽ പാർട്ടി ഒപ്പം നിൽക്കാത്തതിലുള്ള വിഷമം കൊണ്ടാണ് താൻ പാർട്ടി വിടുന്നതെന്നും ബിജെപി പ്രവർത്തകൻ കൂടിയായ പ്രതിയെ ഉന്നതർ ചേർന്ന് സംരക്ഷിക്കുകയാണെന്നും സഹായം ആവശ്യപ്പെട്ടെങ്കിലും ആരും പിന്തുണച്ചില്ലെന്നും ഗൗതമി ആരോപിച്ചിരുന്നു. നടി രാജിവെച്ചതിന് പിന്നാലെ കേസുമായി ബന്ധപ്പെട്ട് ആറ് പേർക്കെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു.