സഹ സംവിധായാകനായി സിനിമയിലെത്തുകയും പിന്നീട് നടനായി മാറുകയും ചെയ്ത വ്യക്തിയാണ് ബേസിൽ ജോസഫ്. ആസിസ്റ്റന്റ് ഡയറക്ടർ ആയി തുടങ്ങി പിന്നീട് സപ്പോർട്ടിങ് റോളുകൾ ചെയ്തു. ഒടുവിൽ ‘കുഞ്ഞിരാമായണം’ എന്ന ആദ്യ ചിത്രത്തിലൂടെ ബേസിൽ ജോസഫ് എന്ന സംവിധായകൻ വെള്ളിത്തിരയിൽ തന്റെ സ്ഥാനം ഉറപ്പിച്ചു. ‘ഗോദ’യും ‘മിന്നൽ മുരളി’യുമാണ് ബേസിൽ സംവിധാനം ചെയ്ത മറ്റ് രണ്ട് ചിത്രങ്ങൾ. ലോകം തന്നെ ഉറ്റു നോക്കിയ ചിത്രമായിരുന്നു ‘മിന്നൽ മുരളി’. മലയാളത്തിന് ഒരു സൂപ്പർ ഹീറോയെ സമ്മാനിച്ച ബേസിൽ ജോസഫ് തന്റെ ആഗ്രഹത്തെക്കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണിപ്പോൾ.
ജയറാമിനെയും ദിലീപിനെയും പോലെ ജനപ്രിയ നടൻ എന്ന ലേബലിൽ അറിയപ്പെടാൻ താൽപര്യമില്ലെന്ന് താരം തുറന്ന് പറഞ്ഞു. അവരെ ഇഷ്ടപ്പെടുന്ന ഒരുപാടു ആളുകൾ ഉണ്ടെന്നും സ്വന്തം ഐഡന്റിറ്റിയിൽ അറിയപ്പെടാനാണ് ആഗ്രഹമെന്നും ബേസിൽ കൂട്ടിച്ചേർത്തു. ഒരു പരിപാടിക്കിടെ, ‘ജയറാമിനെയും ദിലീപിനെയും പോലെ ജനപ്രിയ നായകന് എന്ന ലേബലിലെത്തുമ്പോള്‍ ചിത്രങ്ങളില്‍ കൂടുതല്‍ സെലക്ടിവാകാറുണ്ടോ’? എന്ന ചോദ്യത്തിന് മറുപടിയായാണ് ബേസിൽ ഇക്കാര്യം പറഞ്ഞത്.
‘ജനപ്രിയ നായകൻ എന്ന ലേബല്‍ നിലവില്‍ മറ്റു പല നടന്മാര്ക്കുണ്ട്. അവരെ ഇഷ്ടപ്പെടുന്ന ഒരുപാട് ആളുകളുമുണ്ട്. അതുകൊണ്ട് അങ്ങനെ അറിയപ്പെടാന്‍ എനിക്ക് താല്പര്യമില്ല. സ്വന്തം ഐഡന്റിറ്റിയില്‍ അറിയപ്പെടാനാണ് ആഗ്രഹിക്കുന്നത്. ‘ജയ ജയ ജയ ജയ ഹേ’യിൽ വളരെ വൃത്തികെട്ട നായക കഥാപാത്രത്തെയാണ് ഞാന്‍ അവതരിപ്പിച്ചത്. അതൊരിക്കലും ജനങ്ങളുടെ പ്രിയപ്പെട്ട കഥാപാത്രമായിരിക്കില്ല. എനിക്ക് ചെയ്യാന്‍ പറ്റുന്ന നല്ല കഥാപാത്രമാണോ? നല്ല സിനിമയാണോ? ഞാന്‍ ആ സിനിമക്ക് ഗുണം ചെയ്യുമോ? എന്നീ കാര്യങ്ങളാണ് നോക്കുക. നല്ല സിനിമയുടെ ഭാഗമായാല്‍ കുറച്ച് കാലം കൂടി ഇങ്ങനെയൊക്കെ ഇരിക്കാം. ഇല്ലെങ്കില്‍ വീട്ടില്‍ ഇരിക്കേണ്ടി വരും’- ബേസിൽ പറഞ്ഞു.
ബേസിൽ സംവിധാനം ചെയ്ത സൂപ്പർ ഹീറോ ചിത്രം ‘മിന്നൽ മുരളി’യുടെ രണ്ടാംഭാഗം അണിയറയിൽ ഒരുങ്ങുകയാണ്. ‘ഫാലിമി’യാണ് താരത്തിന്റെ ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. ‘അജയന്റെ രണ്ടാം മോഷണം’, ‘ഗുരുവായൂര്‍ അമ്പലനടയില്‍’,’വര്‍ഷങ്ങള്‍ക്ക് ശേഷം’, ‘നുണക്കുഴി’ തുടങ്ങിയവയാണ് ബേസിൽ അഭിനയിക്കുന്ന മറ്റു ചിത്രങ്ങൾ.