എം വി ഗോവിന്ദന് ഇനി സിപിഐഎം സംസ്ഥാന സെക്രട്ടറിയാകും. കോടിയേരി ബാലകൃഷ്ണന് സംസ്ഥാന സെക്രട്ടറി പദവിയില്‍ നിന്ന് മാറിയതോടെയാണ് മന്ത്രി എം വി ഗോവിന്ദനെ ആ സ്ഥാനത്തേക്ക് തെരഞ്ഞെടുത്തത്. ഇ പി ജയരാജന്റെ അധ്യക്ഷതയിൽ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, പൊളിറ്റ് ബ്യൂറോ അംഗങ്ങളായ പ്രകാശ് കാരാട്ട്, പിണറായി വിജയന്, എം.എ.ബേബി, എ.വിജയരാഘവന് എന്നിവര്‍ പങ്കെടുത്ത സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് തീരുമാനം. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയും നിലവില്‍ സിപിഐഎമ്മിന്റെ കേന്ദ്രകമ്മിറ്റി അംഗവുമാണ് എം വി ഗോവിന്ദന്.
ആരോഗ്യപ്രശ്നങ്ങൾ കാരണം കോടിയേരി ബാലകൃഷ്ണന് സ്വയം സെക്രട്ടറി സ്ഥാനം ഒഴിയുകയായിരുന്നു. സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം അവസാനിച്ച ശേഷം നേതാക്കള്‍ കോടിയേരിയെ വീട്ടിലെത്തി സന്ദർശിച്ചിരുന്നു. പിന്നീട് ചേര്‍ന്ന സംസ്ഥാന കമ്മിറ്റിയിലാണ് പുതിയ സെക്രട്ടറിയെ തെരഞ്ഞെടുത്തത്.
കെഎസ്വൈഎഫ് പ്രവര്‍ത്തകനായി സിപിഐഎമ്മിലേക്കെത്തിയ ഗോവിന്ദന് പിന്നീട് കെഎസ്വൈഎഫിന്റെ ജില്ലാ പ്രസിഡന്റായി. സ്കൂളിലെ കായികാധ്യാപക ജോലി രാജിവച്ച് സിപിഐഎമ്മിന്റെ മുഴുവന്‍ സമയ പ്രവര്‍ത്തകനായി. സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി, സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം, കര്‍ഷക തൊഴിലാളി യൂണിയന് ജില്ലാ പ്രസിഡന്റ്, ആദിവാസി ക്ഷേമ സമിതി ജില്ലാ സെക്രട്ടറി, മലബാര്‍ ടൂറിസം സൊസൈറ്റി ചെയര്മാന് എന്നീ സ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ചു. എണ്‍പതുകളില്‍ ഡിവൈഎഫ്ഐയുടെ സംസ്ഥാന പ്രസിഡന്റായും സെക്രട്ടറിയായും പ്രവര്‍ത്തിച്ച ഗോവിന്ദൻ ഇ പി ജയരാജന് വെടിയേറ്റ് ചികിത്സയിലായപ്പോള്‍ ജില്ലാ സെക്രട്ടറിയുടെ ചുമതല വഹിച്ചു. എറണാകുളം ജില്ലാ സെക്രട്ടറിയായും ചുമതല നിര്‍വഹിച്ചിട്ടുണ്ട്.
മൊറാഴയിൽ കെ കുഞ്ഞമ്പുവിന്റേയും മീത്തിലെ വീട്ടില്‍ മാധവിയുടേയും ആറു മക്കളില്‍ രണ്ടാമനാണ്. തളിപ്പറമ്പ് നഗരസഭാ ചെയര്‍പേഴ്സണായിരുന്ന പി കെbശ്യാമള ഭാര്യ, ശ്യാംജിത്ത്, കുട്ടന് എന്നിവര്‍ മക്കള്‍.