അപകടം നടന്നാൽ എയർബാഗ് ഉള്ളതിനാൽ രക്ഷപ്പെടാൻ സാധിക്കുമെന്ന ആത്മവിശ്വാസത്താൽ വാഹനമോടിക്കുന്നവരാണ് ഇന്ന് മിക്കവരും. എന്നാൽ അപകട സമയത്ത് എയർബാഗ് പ്രവർത്തിക്കാതിരുന്നാൽ എന്താകും അവസ്ഥയെന്ന് ചിന്തിച്ചിട്ടുണ്ടോ.. അത്തരത്തിൽ ഒരു വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്.
സംഭവം നടക്കുന്നത് 2021ൽ മലപ്പുറത്താണ്. ഇന്ത്യനൂർ സ്വദേശി മുഹമ്മദ് മുസല്യാരായിരുന്നു കാർ ഓടിച്ചിരുന്നത്. തിരൂരിൽ വെച്ച് മുഹമ്മദിന്റെ വാഹനം അപകടത്തിൽപ്പെട്ടു. കൃത്യസമയത്ത് എയർബാഗ് പ്രവർത്തിക്കാതിരുന്നതിനാൽ മുഹമ്മദിന് ഗുരുതര പരിക്കേൽക്കുകയും ചെയ്തു. നീണ്ടനാളത്തെ ചികിത്സയ്ക്ക് ശേഷം ആരോഗ്യം വീണ്ടുകിട്ടിയ മുഹമ്മദ് വാഹന കമ്പനിക്കെതിരെ ഉപഭോക്തൃ കമ്മീഷനിൽ പരാതിയും നൽകി.
എയർ ബാഗ് പ്രവർത്തിക്കാൻ മാത്രം ആഘാതത്തിലുള്ളതായിരുന്നു അപകടമെന്നും എന്നാൽ എയർബാഗ് പ്രവർത്തിച്ചില്ലെന്നും മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർ റിപ്പോർട്ടും നൽകി. അന്വേഷണങ്ങൾക്കൊടുവിൽ മുഹമ്മദിന് അനുകൂലമായി ഉപഭോക്തൃ കമ്മീഷന്റെ വിധിയെത്തി. വാഹനത്തിന് നിർമ്മാണപ്പിഴവുണ്ടെന്ന് ചൂണ്ടിക്കാട്ടിയ കമ്മീഷൻ കാറിന്റെ വില ഉപഭോക്താവിന് തിരികെ നൽകാൻ കമ്പനിയോട് ആവശ്യപ്പെടുകയും ചെയ്തു.
വാഹനത്തിന്റെ വിലയായ 4,35,854 രൂപയ്ക്കൊപ്പം കോടതി ചെലവായി 20,000 രൂപയും കമ്പനി പരാതിക്കാരന് നൽകണമെന്നാണ് വിധി. ഒരു മാസത്തിനകം ഉത്തരവ് നടപ്പിലാക്കിയില്ലെങ്കിൽ 9 ശതമാനം പലിശ നൽകണമെന്നും കമ്മീഷൻ ഉത്തരവിൽ വ്യക്തമാക്കി. തന്റെ ഒറ്റയാൾ പോരാട്ടം ഫലം കണ്ടതിന്റെ സന്തോഷത്തിലാണ് ഇപ്പോൾ മുഹമ്മദ്.