സാമൂഹിക മാധ്യമങ്ങൾ വഴി ചൂഷണത്തിനിരയായ കുട്ടികളുടെ അച്ഛനമ്മമാരോട് ക്ഷമ പറഞ്ഞ് മെറ്റയുടെ സി.ഇ.ഒ മാർക്ക് സക്കർബർഗ്. ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ കുട്ടികൾ നേരിടുന്ന ലൈംഗികാതിക്രമങ്ങളും സുരക്ഷാഭീഷണികളും സംബന്ധിച്ച് യു.എസ് സെനറ്റ് ജുഡീഷ്യറി കമ്മിറ്റി നടത്തിയ വിചാരണയിലായിരുന്നു സക്കർബർഗിൻ്റെ ഏറ്റുപറച്ചിൽ.
“ദുഷ്കരമായ അവസ്ഥയിലൂടെ നിങ്ങൾക്ക് കടന്നുപോകേണ്ടിവന്നതിൽ ഞാൻ ക്ഷമ ചോദിക്കുന്നു. ഇത്തരം വേദനകൾ ഒരു കുടുംബത്തിനുമുണ്ടാകരുത്. ഇത്തരം പ്രത്യാഘാതങ്ങൾ തടയുന്നതിനുള്ള ശ്രമങ്ങൾ മെറ്റ വിപുലീകരിച്ചിട്ടുണ്ട്. അതിനാണ് ഞങ്ങൾ കൂടുതൽ നിക്ഷേപം നടത്തുന്നത്” എന്നാണ് സക്കർബർഗ് പറഞ്ഞത്. കുട്ടികൾക്കുനേരെയുള്ള അതിക്രമങ്ങൾ തടയാൻ ടെക് കമ്പനികൾ നടപടിയെടുക്കുന്നില്ലെന്ന് വ്യാപക ആരോപണമുയർന്ന പശ്ചാത്തലത്തിലായിരുന്നു വിചാരണ.
സാമൂഹികമാധ്യമങ്ങളുടെ ഉള്ളടക്കങ്ങൾ കൈകാര്യം ചെയ്യുന്നതിനും സ്വയം പ്രതിരോധിക്കുന്നതിനും കമ്പനികൾക്കും വൈബ്സൈറ്റുകൾക്കും അധികാരം നൽകുന്ന ഫെഡറൽ നിയമത്തിലെ 230-ാം വകുപ്പ് റദ്ദാക്കണമെന്നും സെനറ്റർമാർ ചൂണ്ടിക്കാട്ടി. ഓൺലൈൻ അതിക്രമങ്ങൾക്കിരയായ കുട്ടികളുടെ അച്ഛനമ്മമാരും ചർച്ചയ്ക്കെത്തിയിരുന്നു.