പലവിധം റേസുകൾ കണ്ടിട്ടുണ്ടെങ്കിലും മരുഭൂമിയിലെ റേസ് എന്നത് ഒരു പ്രത്യേകത തന്നെയാണ്. മണലാരണ്യങ്ങൾക്കിടയിലൂടെ വാഹനങ്ങൾ അതിവേഗം കുതിച്ചുപായുന്നത് കാണാൻ തന്നെ കൗതുകമാണ്. അത്തരമൊരു റെയ്സിന് വീണ്ടും തുടക്കം കുറിക്കാനൊരുങ്ങുകയാണ് അബുദാബി. 33-മത് ഡെസേർട്ട് ചാലഞ്ചിനാണ് അബുദാബി ഒരുങ്ങുന്നത്.
വേൾഡ് റാലി – റൈഡ് ചാമ്പ്യൻഷിപ്പിന്റെ രണ്ടാം റൗണ്ടിന്റെ ഭാഗമായാണ് അബുദാബി ഡെസേർട്ട് ചാലഞ്ച് സംഘടിപ്പിക്കുന്നത്. ഫെബ്രുവരി 25-ന് അൽ ദഫ്റയിൽ ആരംഭിക്കുന്ന മത്സരം മാർച്ച് 2-നാണ് അവസാനിക്കുക. അന്താരാഷ്ട്ര തലത്തിൽ പ്രശസ്തരായ നിരവധി ഡ്രൈവർമാരും, റൈഡർമാരുമാണ് ചാലഞ്ചിൽ മാറ്റുരയ്ക്കുന്നത്.
1991 മുതലാണ് അബുദാബി ഡെസേർട്ട് ചാലഞ്ച് സംഘടിപ്പിച്ച് തുടങ്ങിയത്. രാജ്യത്തിന്റെ വിവിധ എമിറേറ്റുകളിലായി മത്സരം നടക്കുന്ന മേഖലകൾ വ്യാപിച്ചുകിടന്നിരുന്നതിനാൽ ഈ ചാലഞ്ച് തുടക്കത്തിൽ യുഎഇ ഡെസേർട്ട് ചലഞ്ച് എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. എന്നാൽ 2009 മുതൽ മത്സരത്തിന്റെ റൂട്ട് പൂർണ്ണമായും അബുദാബി എമിറേറ്റിനുള്ളിൽ ഒതുക്കിയതോടെയാണ് അബുദാബി ഡെസേർട്ട് ചാലഞ്ച് എന്ന പേരിലേയ്ക്ക് മാറിയത്.