ഇന്ത്യൻ ക്രിക്കറ്റ് ടീമിനെയും ക്യാപ്റ്റൻ രോഹിത് ശർമ്മയെയും പരിഹസിച്ച് ഇംഗ്ലണ്ട് മുൻ ക്യാപ്റ്റൻ മൈക്കൽ വോഗൻ. ഹൈദരാബാദ് ടെസ്റ്റിൽ ഇന്ത്യ തോൽവി ഏറ്റുവാങ്ങിയതോടെയാണ് മൈക്കൽ വോഗൻ വിമർശനവുമായി എത്തിയത്. പണവും പ്രതിഭയും ആവശ്യത്തിന് ഉണ്ടായിട്ടും, ഇന്ത്യയെ പോലെ നേട്ടങ്ങൾ ഇല്ലാത്ത ഒരു ടീമിനെയും താൻ കായിക ലോകത്ത് കണ്ടിട്ടില്ലെന്ന് പറഞ്ഞ മൈക്കൽ വോഗൻ രോഹിത് ശർമയുടെ ക്യാപ്റ്റൻസി ശരാശരി മാത്രമാണെന്നും തുറന്നടിച്ചു.
“ഇന്ത്യൻ ടീമിന് എത്രയോ പ്രതിഭകളുണ്ട്. ക്രിക്കറ്റ് ഭരണത്തിന് ആവശ്യത്തിന് പണവുമുണ്ട്. അടിസ്ഥാന സൗകര്യങ്ങളൊക്കെ എത്രയോ മികച്ചതാണ്. എന്നിട്ടും അവർക്ക് പ്രധാനപ്പെട്ട കിരീടങ്ങളൊന്നും വിജയിക്കാൻ സാധിക്കുന്നില്ല. 2013-ന് ശേഷം ഒരു ഐസിസി കിരീടം പോലും നേടാൻ ഇന്ത്യയ്ക്ക് സാധിച്ചിട്ടില്ല.
ഹൈദരാബാദ് ടെസ്റ്റിൽ ഇംഗ്ലണ്ട് ജയിച്ചെന്നത് ശരിയാണ്. പക്ഷേ പരമ്പര ഇന്ത്യ തന്നെ സ്വന്തമാക്കാനാണ് സാധ്യത. എങ്ങനെയുള്ള പിച്ചുകൾ ഉണ്ടാക്കണം എന്ന കാര്യമാകും ഇന്ത്യ ഇനി ചിന്തിക്കുക. ഇതിൽ കൂടുതൽ പന്തു തിരിയുന്ന പിച്ചുകൾ ഇനിയെങ്ങനെ ഉണ്ടാക്കാൻ സാധിക്കും? ഇന്ത്യ ഫ്ലാറ്റ് പിച്ചുകൾ ഉണ്ടാക്കുന്നതായിരിക്കും നല്ലതെന്ന് പരമ്പര തുടങ്ങുന്നതിന് മുൻപേ ഞാൻ പറഞ്ഞിരുന്നതാണ്. രോഹിത് ശർമയുടെ ക്യാപ്റ്റൻസി ശരാശരി മാത്രമാണ്” എന്നാണ് മൈക്കൽ വോഗൻ പറഞ്ഞത്.
ആദ്യ ടെസ്റ്റിൽ 28 റൺസിനാണ് ഇംഗ്ലണ്ട് വിജയിച്ചത്. രാജീവ് ഗാന്ധി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ആദ്യ ഇന്നിങ്സിൽ 190 റൺസിന്റെ ലീഡ് നേടിയ ശേഷമായിരുന്നു ഇന്ത്യ തോൽവി സമ്മതിച്ചത്. 231 റൺസ് വിജയ ലക്ഷ്യം പിന്തുടർന്ന ഇന്ത്യ 69.2 ഓവറിൽ 202 റൺസെടുത്താണ് പുറത്തായത്.