ട്രാഫിക് നിയമങ്ങൾ കൂടുതൽ ശക്തമാക്കി ദുബായ് പൊലീസ്. റോഡ് അപകടങ്ങളും മരണ നിരക്കും കുറയ്ക്കുന്നതിന്റെ ഭാഗമായാണ് ദുബായ് പൊലീസിന്റെ നടപടി. കാൽനടയാത്രക്കാർ നിയമം ലംഘിച്ചാൽ പിഴ ചുമത്തുമെന്നും നടപടിയുടെ ഭാഗമായി പട്രോളിങ് ശക്തമാക്കിയിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി.
അനുവദിക്കാത്ത സ്ഥലങ്ങളിൽ വെച്ച് കാൽനടയാത്രക്കാർ റോഡ് മറികടക്കുന്നത് നിയമ വിരുദ്ധമാണെന്നും നിയമലംഘകരിൽ നിന്ന് 400 ദിർഹം പിഴയായി ഈടാക്കുമെന്നും പൊലീസ് അറിയിച്ചു. റോഡ് മറികടക്കുന്നതിനായി കാൽനടയാത്രക്കാർക്കായി നിശ്ചയിച്ചിട്ടുള്ള നടപ്പാലങ്ങളും തുരങ്കങ്ങളും ഉപയോഗിക്കണമെന്നും നിർദേശത്തിലുണ്ട്. നിയമവിരുദ്ധമായ സ്ഥലങ്ങളിൽ വെച്ച് റോഡ് കുറുകെ കടന്നതിന് കഴിഞ്ഞ വർഷം 43,817 പേർക്കാണ് പിഴ ചുമത്തിയത്.
കാൽനട ക്രോസിങ്ങുകൾ അവഗണിച്ച് ഹൈവേകളിലെ കോൺക്രീറ്റ് ബാരിക്കേഡുകൾക്ക് മുകളിലൂടെ മറികടക്കുന്നതും നിർത്തിയിട്ട ട്രക്കുകൾക്ക് താഴെ കിടന്നുറങ്ങുന്നതും അപകടകരമാണെന്ന് അധികൃതർ ചൂണ്ടിക്കാട്ടി. ഇത്തരം പ്രവൃത്തികൾ തടയുന്നതിന്റെ ഭാഗമായി ദുബായ് പൊലീസ് നിരവധി ബോധവൽക്കരണ ക്യാംപെയിനുകളും ആരംഭിച്ചിട്ടുണ്ട്. കൂടാതെ ഇവ നിരീക്ഷിക്കുന്നതിനായി സൈനിക, സിവിലിയൻ പട്രോളിങ് സംഘത്തെ വിന്യസിച്ചിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.