ഒമാന്റെ ബജറ്റ് എയർലൈനായ സലാം എയർ മസ്കത്ത് – തിരുവനന്തപുരം സർവീസ് ഇന്ന് പുനരാരംഭിക്കും. ആഴ്ചയിൽ രണ്ട് വീതം സർവീസുകളാണ് തിരുവനന്തപുരത്തേയ്ക്ക് എയർലൈൻ നടത്തുക. ഒമാൻ എയറുമായി സഹകരിച്ചാണ് സലാം എയർ ഇന്ത്യയുടെ വിവിധ സ്ഥലങ്ങളിലേയ്ക്ക് സർവീസ് നടത്തുന്നത്.
മസ്കത്തിൽ നിന്ന് ബുധൻ, ഞായർ ദിവസങ്ങളിൽ രാത്രി 10.15ന് പുറപ്പെടുന്ന വിമാനം പുലർച്ച 3.25ന് തിരുവനന്തപുരത്തെത്തും. തിരുവനന്തപുരത്ത് നിന്ന് തിങ്കൾ, വ്യാഴം ദിവസങ്ങളിലായിരിക്കും എയർലൈൻ സർവീസ് നടത്തുക. പുലർച്ച 4.10ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുന്ന വിമാനം രാവിലെ 6.30ന് മസ്കത്തിൽ എത്തും.
ശരാശരി 42 റിയാലാണ് വെബ്സൈറ്റിൽ നൽകിയിരിക്കുന്ന ടിക്കറ്റ് നിരക്ക്. ഇതിൽ ഏഴ് കിലോ ഹാൻഡ് ബാഗും 20 കിലോ ചെക്ക് ഇൻ ലഗേജും കൊണ്ടുപോകാൻ സാധിക്കും. ടിക്കറ്റിന് 10 റിയാൽ അധികം നൽകിയാൽ ചെക്ക് ഇൻ ലഗേജ് 30 കിലോ ആക്കി ഉയർത്താനും സാധിക്കും. കോഴിക്കോട്, ഹൈദരാബാദ്, ജയ്പൂർ, ലഖ്നോ എന്നീ ഇന്ത്യൻ നഗരങ്ങളിലേക്കുള്ള സർവ്വീസുകൾ സലാം എയർ ഇതിനോടകം ആരംഭിച്ചിട്ടുണ്ട്.