മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ് കലാഭവൻ ഷാജോൺ. ഹാസ്യ കഥാപാത്രങ്ങൾ മുതൽ വില്ലൻ വേഷങ്ങൾ വരെ നിഷ്പ്രയാസം കൈകാര്യം ചെയ്യാറുണ്ട് താരം. ഇപ്പോൾ ചില വെളിപ്പെടുത്തലുകൾ നടത്തിയിരിക്കുകയാണ് ഷാജോൺ. കുഞ്ഞിക്കൂനൻ സിനിമയിൽ സായികുമാർ അവതരിപ്പിച്ച വാസു എന്ന വില്ലൻ കഥാപാത്രം ചെയ്യാൻ ആദ്യം തിരഞ്ഞെടുത്തത് തന്നെയായിരുന്നു എന്നാണ് ഷാജോൺ പറഞ്ഞത്. അതിനായി മേക്കപ്പ് ടെസ്റ്റ് വരെ കഴിഞ്ഞിരുന്നുവെന്നും ചില കാരണങ്ങളാൽ ആ കഥാപാത്രം ചെയ്യാൻ സാധിച്ചില്ലെന്നും ഷാജോൺ വ്യക്തമാക്കി.
‘കുഞ്ഞിക്കൂനൻ സിനിമയിൽ സായിച്ചേട്ടൻ ചെയ്ത വാസു എന്ന കഥാപാത്രം ആദ്യം വന്നത് എനിക്കാണ്. ഞാൻ ചെന്ന് മേക്കപ്പ് ടെസ്റ്റ് വരെ കഴിഞ്ഞതാണ്. പട്ടണം റഷീദിക്കയായിരുന്നു മേക്കപ്പ്. ദിലീപേട്ടൻ പറഞ്ഞിട്ടാണ് സംവിധായകനെ ഞാൻ ചെന്ന് കാണുന്നത്. ശശിശങ്കർ സാറായിരുന്നു ചിത്രത്തിന്റെ സംവിധായകൻ. ആദ്യം പേര് പറഞ്ഞപ്പോൾ ശശി സാറിന് എന്നെ മനസിലായിരുന്നില്ല. എന്നാൽ നേരിട്ട് കണ്ടപ്പോൾ എന്നെ അറിയാം ഇയാൾ ഓക്കെയാണ് എന്ന് പറഞ്ഞു. ഞാൻ ദിലീപേട്ടനെയും വിളിച്ച് കാര്യം പറഞ്ഞു. അതിനുശേഷം റഷീദിക്ക വന്ന് മേക്കപ്പ് നോക്കുകയും പിന്നീട് ഡ്രസിൻ്റെ അളവൊക്കെ എടുക്കുകയും ചെയ്തു.
അന്ന് ഞാൻ ഭയങ്കര സന്തോഷത്തിലാണ് വീട്ടിൽ പോയത്. പക്ഷേ അതിനുശേഷം വിളിയൊന്നും വന്നില്ല. ഞാൻ ദിലീപേട്ടനെ വിളിച്ച് ചോദിച്ചപ്പോഴാണ് ഒരു ചെയ്ഞ്ച് വന്നെന്ന് അദ്ദേഹം പറയുന്നത്. കുഴപ്പമില്ലെടാ, നമുക്ക് അടുത്ത തവണ പിടിക്കാമെന്നും ദിലീപേട്ടൻ പറഞ്ഞു. അന്ന് ഒരുപാട് വിഷമിച്ചു. കുറച്ച് ദിവസം ഒരു സങ്കടമുണ്ടായിരുന്നു. അതുകഴിഞ്ഞ് റഷീദിക്ക വന്ന് ആ കഥാപാത്രത്തിൻ്റെ ഗെറ്റപ്പിലുള്ള സായിച്ചേട്ടൻ്റെ ഒരു ഫോട്ടോ കാണിച്ചു. അപ്പോൾ എനിക്ക് തോന്നി ഇത് സായിച്ചേട്ടൻ തന്നെ ചെയ്യേണ്ട കഥാപാത്രമാണെന്ന്.
പിന്നീട് സിനിമ കണ്ടപ്പോൾ അത് ഒന്നുകൂടി ഉറപ്പിച്ചു. ഞാൻ ചെയ്തിരുന്നെങ്കിൽ അത് വേറൊരു തരത്തിലാകുമായിരുന്നു. പക്ഷേ സായിച്ചേട്ടൻ ചെയ്യുന്നതുകണ്ടപ്പോൾ എനിക്ക് തോന്നി ഇത് അദ്ദേഹം തന്നെ ചെയ്യേണ്ട വേഷമായിരുന്നുവെന്ന്’ എന്നാണ് കലാഭവൻ ഷാജോൺ തുറന്നു പറഞ്ഞത്.