കാതൽ സിനിമയ്ക്കെതിരെ ചങ്ങനാശേരി അതിരൂപതാ സഹമെത്രാൻ മാർ തോമസ് തറയിൽ. സിനിമ സഭയെ അപമാനിക്കുന്നതാണെന്നാണ് വിമർശനം. കാഞ്ഞിരപ്പള്ളി പൊടിമറ്റത്ത് സംഘടിപ്പിച്ച നസ്രാണി യുവശക്തി സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘സഭയെ അപമാനിക്കുന്ന ചിത്രങ്ങൾക്ക് മെച്ചപ്പെട്ട നിർമ്മാതാക്കളെ ലഭിക്കുന്നു. സ്വവർഗരതിയെ മഹത്വവത്കരിക്കുന്ന സിനിമയിൽ എന്തുകൊണ്ട് എല്ലാ കഥാപാത്രങ്ങളും ക്രിസ്ത്യാനികളായി. ഈ കഴിഞ്ഞ നാളിൽ മമ്മൂട്ടി അഭിനയിച്ച ഒരു സിനിമയിൽ കഥാപാത്രങ്ങളെല്ലാം ക്രിസ്ത്യാനികളായത് എന്തുകൊണ്ടാണ്. ഒറ്റ കാര്യമേ ഉള്ളൂ. നമ്മളെ അപമാനിക്കാനൊന്നും ചെയ്തതല്ല. എങ്കിലും വേറെ ഏതെങ്കിലും മതത്തിന്റെ പശ്ചാത്തലത്തിൽ ആ സിനിമയെടുത്തിരുന്നെങ്കിൽ അത് തിയേറ്റർ കാണുകയില്ല’ എന്നാണ് മാർ തോമസ് തറയിൽ പറഞ്ഞത്.
കാതൽ സിനിമയുടെ കഥാപശ്ചാത്തലം ക്രൈസ്തവ ദേവാലയങ്ങൾ ആയതിലും അദ്ദേഹം വിമർശനം ഉന്നയിച്ചു. കൂടാതെ സഭയെ ഇരുട്ടിൽ നിർത്താനാണ് മാധ്യമങ്ങൾ ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ജിയോ ബേബി സംവിധാനം ചെയ്ത് മമ്മൂട്ടിയും ജ്യോതികയും കേന്ദ്ര കഥാപാത്രങ്ങളായെത്തിയ ‘കാതൽ ദി കോർ’ നവംബർ 23-നാണ് റിലീസ് ചെയ്തത്. ചിത്രം ഇതിനോടകം പ്രേക്ഷകശ്രദ്ധ നേടുകയും ചെയ്തു.