ജൂഡ് ആന്റണി ജോസഫിന്റെ സംവിധാനത്തിലുള്ള ചിത്രം ‘2018’ ഓസ്കർ പുരസ്കാരത്തിനുള്ള ഇന്ത്യയുടെ ഒഫിഷ്യൽ എൻട്രിയിൽ നിന്ന് പുറത്ത്. ചിത്രത്തിന് അന്തിമ ചുരുക്കപ്പട്ടികയിൽ ഇടം നേടാനായില്ല. മികച്ച രാജ്യാന്തര സിനിമ വിഭാഗത്തിലെ നാമനിർദേശത്തിനായാണ് ‘2018’ മൽസരിച്ചത്. 88 സിനിമകളിൽ നിന്ന് ചുരുക്കപ്പട്ടികയിൽ ഇടം നേടിയത് 15 സിനിമകളാണ്.
15 സിനിമകൾ ഉൾപ്പെടുന്ന രണ്ടാം ഘട്ടത്തിലേക്ക് ചിത്രം തിരഞ്ഞെടുക്കപ്പെട്ടില്ല. വിഷ്വൽ ഇഫ്കറ്റ്സ് വിഭാഗത്തിൽ നിന്ന് ക്രിസ്റ്റഫർ നോളൻ ചിത്രം ഓപ്പൻഹൈമറും പുറത്തായി. 2018-ൽ കേരളത്തിൽ സംഭവിച്ച മഹാപ്രളയത്തെ ആസ്പദമാക്കിയുള്ളതാണ് ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്ത ചിത്രം. തിയേറ്ററുകളിൽ 2018 വലിയ സാമ്പത്തിക വിജയം നേടിയിരുന്നു. അതേസമയം ‘ടു കിൽ എ ടൈഗർ’ ഡോകുമെൻ്ററി വിഭാഗത്തിൽ ചുരുക്കപ്പട്ടികയിൽ ഉണ്ട്.
മലയാളത്തിൽ മാത്രമല്ല അന്യ ഭാഷകളിലും 2018 ചിത്രത്തിന് വലിയ സ്വീകാര്യത ലഭിച്ചിരുന്നു. തെലുങ്കിൽ 2018 നേടിയത് 10 കോടിയിൽ അധികമാണ് എന്നാണ് റിപ്പോർട്ട്. തമിഴിലും കന്നഡയിലും ഹിന്ദിയിലും 2018 സിനിമ മൊഴിമാറ്റി പ്രദർശനത്തിന് എത്തിയിരുന്നു. സോണി ലിവിലാണ് 2018ന്റെ സ്ട്രീമിംഗ്. ടൊവിനോ തോമസിനും ആസിഫ് അലിക്കും കുഞ്ചാക്കോ ബോബനും പുറമേ നരെയ്ൻ, ലാൽ, വിനീത് ശ്രീനിവാസൻ, സുധീഷ്, അജു വർഗീസ്, അപർണ ബാലമുരളി, തൻവി റാം, ശിവദ, ഗൗതമി നായർ, സിദ്ദിഖ്, രൺജി പണിക്കർ, ജനാർദനൻ, രമേഷ് തിലക്, വിനിത ജോഷി, ജി സുരേഷ് കുമാർ, റോണി ഡേവിഡ്, കലാഭവൻ ഹനീഫ് തുടങ്ങി വൻ താരനിരയാണ് ‘2018’ൽ വേഷമിട്ടത്.