ഡോ. ഷഹന അവസാനമായി എഴുതിയ കുറിപ്പ് പുറത്ത്. ഡോ. റുവൈസിനെ മനസിലാക്കാൻ തനിക്ക് സാധിച്ചില്ലെന്നും റുവൈസ് മുഖത്തുനോക്കി തന്നോട് സ്ത്രീധനം ആവശ്യപ്പെട്ടെന്നും ഷഹന കുറിപ്പിൽ പറയുന്നുണ്ട്. ഇനി ഒരാളെ വിശ്വസിക്കാനോ സ്നേഹിക്കാനോ കഴിയില്ലെന്നും ഷഹന വ്യക്തമാക്കുന്നുണ്ട്. റുവൈസിന്റെ ജാമ്യാപേക്ഷയെ എതിർത്ത് പൊലീസ് ഹൈക്കോടതിയിൽ നൽകിയ റിപ്പോർട്ടിലാണ് കുറിപ്പിലെ വിവരങ്ങൾ ഉൾപ്പെടുത്തിയത്.
‘അവനെ മനസിലാക്കാൻ എനിക്കു കഴിഞ്ഞില്ല. ഞാൻ പെട്ടുപോയി. അവൻ അണിഞ്ഞിരിക്കുന്ന ചതിയുടെ മുഖംമൂടി എനിക്ക് മാറ്റാൻ കഴിഞ്ഞില്ല. ഈ ലോകം എന്താണിങ്ങനെ? അവന് പണമാണ് വേണ്ടതെന്ന് എൻ്റെ മുഖത്തു നോക്കി പറഞ്ഞു കഴിഞ്ഞു. ഇനിയും ഞാൻ എന്തിന് ജീവിക്കണം? ജീവിക്കാൻ എനിക്കു തോന്നുന്നില്ല. ഈ ചതിക്ക് പകരമായി നല്ല രീതിയിൽ ജീവിച്ച് കാണിച്ചുകൊടുക്കേണ്ടതാണ്. പക്ഷേ, ഭാവിയിലേക്ക് നോക്കുമ്പോൾ ബ്ലാങ്ക് ആണ്. ഇനിയും ഒരാളെ സ്നേഹിക്കാനോ വിശ്വസിക്കാനോ കഴിയുമെന്ന് തോന്നുന്നില്ല. അതുകൊണ്ട് മരിക്കുകയാണ്. എന്റെ മുന്നിലുള്ള ഏകമാർഗം’ എന്നാണ് ഡോ. ഷഹന കുറിപ്പിൽ പറയുന്നത്.
മൂന്ന് പേജുള്ള കുറിപ്പ് ഡോ. ഷഹന തന്റെ മരണത്തിന് മുമ്പ് എഴുതിയിരുന്നു. എന്നാൽ ഇതാണ് കുറിപ്പിലെ ഏറ്റവും പ്രധാനപ്പെട്ട ഭാഗമായി പൊലീസ് കോടതിയിൽ നൽകിയ റിപ്പോർട്ടിൽ പറയുന്നത്. റുവൈസിനെ ചോദ്യം ചെയ്തപ്പോൾ ഇക്കാര്യങ്ങൾ ശരിയാണെന്ന് സമ്മതിച്ചിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി. മെഡിക്കൽ കോളേജ് ക്യാംപസിൽ വെച്ചുതന്നെയാണ് റുവൈസ് സ്ത്രീധനം ചോദിച്ചത്. ഇതേത്തുടർന്നാണ് ഷഹനയുമായി പിണങ്ങിയതെന്നും ഇതിനുശേഷം അധികം കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ലെന്നും ചോദ്യം ചെയ്യലിൽ റുവൈസ് സമ്മതിച്ചിരുന്നു.