ലോക്സഭയിൽ സുരക്ഷാപാളിച്ചുണ്ടായ സംഭവത്തിൽ പ്രതിഷേധിച്ച 15 പ്രതിപക്ഷ എംപിമാർക്ക് സസ്പെൻഷൻ. ഒമ്പത് കോൺഗ്രസ് എംപിമാർ, രണ്ട് സിപിഐഎം എംപിമാർ, ഒരു സിപിഐ എംപി, രണ്ട് ഡിഎംകെ എംപിമാരെയുമാണ് സസ്പെൻഡ് ചെയ്തത്. കോൺഗ്രസിൽ നിന്നും മാണിക്കം ടാഗോർ, എംഡി ജാവേദ്, വി കെ ശ്രീകണ്ഠൻ, ബെന്നി ബെഹ്നാൻ, ഡിഎംകെ എംപി കെ കനിമൊഴി, എസ്ആർ പാർത്ഥിപൻ, സിപിഐഎം എംപി പിആർ നടരാജൻ, എസ് വെങ്കടേഷൻ, സിപിഐ എം പി കെ സുബ്ബരായൻ എന്നിവർക്കെതിരെയാണ് നടപടി.
സമ്മേളന കാലയളവ് തീരുന്നതു വരെയാണു സസ്പെൻഷൻ. സഭയുടെ അന്തസ്സിനു ചേരാത്തവിധം പ്രതിഷേധിച്ചു എന്നതാണ് ഇവർക്കെതിരായ കുറ്റം. ഗുരുതരമായ അച്ചടക്കലംഘനം, സഭയിലെ തെറ്റായ പെരുമാറ്റം എന്നിവയും ആരോപിച്ചിട്ടുണ്ട്.
കോൺഗ്രസിൽ എംപിമാരായ ടിഎൻ പ്രതാപൻ, ഹൈബി ഈഡൻ, ജ്യോതിമണി, രമ്യാ ഹരിദാസ്, ഡീൻ കുര്യാക്കോസ് എന്നിവരെ സസ്പെൻഡ് ചെയ്തുകൊണ്ട് ഇന്ന് പാർലമെന്ററി കാര്യമന്ത്രി പ്രഹ്ലാദ് ജോഷി പ്രമേയം അവതരിപ്പിച്ചിരുന്നു. സഭയുടെ നിർദേശം അവഗണിച്ച ഇവരുടെ പെരുമാറ്റം ഗൗരവമായി കാണുന്നുവെന്നും ഇവരെ സസ്പെൻഡ് ചെയ്തതായി അറിയിക്കുന്നുവെന്നുമായിരുന്നു പ്രമേയം.