നടൻ ഭീമൻ രഘു ഒരു കോമാളിയും മണ്ടനുമാണെന്ന് സംവിധായകനും നടനും കേരള ചലച്ചിത്ര അക്കാദമി ചെയർമാനുമായ രഞ്ജിത്ത്. മസിൽ ഉണ്ടെന്നേയുള്ളൂ, ഭീമൻ രഘു സിനിമയിലെ കോമാളിയാണെന്നാണ് രഞ്ജിത്ത് പറഞ്ഞത്. ഒരു ഇന്റർവ്യൂവിനിടെ സംസ്ഥാന ചലച്ചിത്ര പുരസ്കാരദാന ചടങ്ങിൽ മുഖ്യമന്ത്രിയുടെ പ്രസംഗം എഴുന്നേറ്റ് നിന്ന് ഭീമൻ രഘു കേട്ടതിനെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറഞ്ഞപ്പോഴായിരുന്നു രഞ്ജിത്തിൻ്റെ പ്രതികരണം.
’15 മിനിറ്റ് സംസാരിച്ചപ്പോഴും ഭീമൻ രഘു എഴുന്നേറ്റുനിന്ന ഭാഗത്തേക്ക് പോലും പിണറായി നോക്കിയില്ല എന്നുള്ളതാണ്, മൈൻഡ് പോലും ചെയ്തില്ല. സത്യത്തിൽ എനിക്ക് അദ്ദേഹത്തോടുള്ള ബഹുമാനം കൂടിപ്പോകുന്നതും അതുകൊണ്ടാണ്. ‘രഘൂ അവിടെ ഇരിക്കൂ’ എന്ന് ഇദ്ദേഹം പറഞ്ഞിരുന്നെങ്കിൽ അവൻ ആളായി, അങ്ങനെ പുള്ളി ആരെയും ആളാക്കില്ല. സിനിമയിലെ ഒരു കോമാളിയാണ് ഭീമൻ രഘു. മസിൽ ഉണ്ടെന്നേ ഉള്ളൂ. ഞങ്ങൾ എത്രകാലമായി കളിയാക്കിക്കൊല്ലുന്ന ഒരാളാണ് രഘു. മണ്ടൻ ആണ്’ എന്നാണ് രഞ്ജിത്ത് പറഞ്ഞത്.
സെപ്തംബർ 15-ന് 53-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാര വിതരണച്ചടങ്ങ് തിരുവനന്തപുരത്തെ നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടന്നപ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻ സംസാരിക്കുമ്പോഴാണ് മുഴുവൻ സമയവും നടൻ ഭീമൻ രഘു എഴുന്നേറ്റ് നിന്നത്. മുഖ്യമന്ത്രിയോടുള്ള ബഹുമാന സൂചകമായാണ് താൻ പ്രസംഗം തീരുംവരെ എഴുന്നേറ്റുനിന്നതെന്നാണ് നടൻ പിന്നീട് പ്രതികരിച്ചത്. ഭീമൻ രഘുവിൻ്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയും ട്രോളുകൾക്ക് വഴിവെയ്ക്കുകയും ചെയ്തിരുന്നു.