വിജയ് ഹസാരെ ട്രോഫി ടൂർണമെന്റിൽ മഹാരാഷ്ട്രയെ തകർത്ത് കേരളം ക്വാർട്ടറിലേക്ക്. 153 റൺസിന്റെ കൂറ്റൻ വിജയവുമായാണ് കേരളം ക്വർട്ടറിലേക്ക് പ്രവേശിച്ചത്. 384 റൺസ് വിജയലക്ഷ്യം പിന്തുടർന്ന മഹാരാഷ്ട്രയെ 37.4 ഓവറിൽ 230 റൺസിൽ ഓൾഔട്ടാക്കി കേരള ടീം കരുത്ത് കാട്ടി. ബാറ്റിങ്ങിൽ കൃഷ്ണ പ്രസാദിന്റെയും രോഹൻ കുന്നുന്മേലിന്റെയും തകർപ്പൻ സെഞ്ചുറികൾ കേരള ഇന്നിംഗ്സിന് മികവ് കൂട്ടിയപ്പോൾ ബൗളിങിൽ ശ്രേയാസ് ഗോപാൽ, വൈശാഖ് ചന്ദ്രൻ എന്നിവരുടെ സ്പിൻ വലയം തുണച്ചു.
ശ്രേയസ് നാലു വിക്കറ്റ് വീഴ്ത്തിയപ്പോൾ വൈശാഖ് ചന്ദ്രൻ മൂന്നു വിക്കറ്റുകൾ വീഴത്തി മഹാരാഷ്ട്രയെ കൈപ്പിടിയിലാക്കി. ഇവരെ കൂടാതെ ബേസിൽ തമ്പിയും അഖിൻ സത്താറും ഓരോ വിക്കറ്റുകൾ വീതവും നേടി ടീമിന്റെ കരുത്ത് കൂട്ടി. അതേസമയം കേരളത്തിനെതിരെ തുടക്കത്തിൽ മികച്ച ബാറ്റിങായിരുന്നു മഹാരാഷ്ട്ര പുറത്തെടുത്തത്. ഓം ദത്താത്രേയ ഭോസാലെ-കൗശൽ തമ്പി എന്നിവരുടെ സഖ്യം ആദ്യം വിക്കറ്റിൽ 139 റൺസ് അടിച്ചുകൂട്ടി. 21-ാം ഓവറിൽ നേരിട്ടുള്ള ത്രോയിൽ കൗശലിനെ (52 പന്തിൽ 50) മടക്കി അയച്ച് ശ്രേയാസ് ഗോപാൽ കളിയുടെ ഗതി മുഴുവൻ മാറ്റി. തൊട്ടടുത്ത ഓവറിൽ ഓം ഭോസലയെ (71 പന്തിൽ 78)യും ശ്രേയാസ് ഗോപാൽ വീഴ്ത്തി.
ക്യാപ്റ്റൻ കേദാർ ജാദവ് അടക്കം പിന്നീട് വന്ന ആർക്കും മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ സാധിച്ചില്ല. 20.1 ഓവറിൽ 139-0 എന്ന നിലയിലായിരുന്ന മഹാരാഷ്ട്ര ഇതോടെ 30.3 ഓവറിൽ 198-6 എന്ന നിലയിൽ കേരളത്തിന്റെ ബൗളിങ് നിര പിടിച്ചിട്ടു. 37.4 ഓവറിൽ 230 റൺസിൽ മഹാരാഷ്ട്രയ്ക്ക് കീഴടങ്ങേണ്ടി വന്നു.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ കേരളം നിശ്ചിത 50 ഓവറിൽ നാല് വിക്കറ്റിന് 383 റൺസ് എടുത്തുകൊണ്ട് കൂറ്റൻ വിജയലക്ഷ്യമാണ് മഹാരാഷ്ട്രയ്ക്ക് നൽകിയത്. വിജയ് ഹസാരെ ട്രോഫിയിൽ കേരളത്തിൻറെ ഏറ്റവും ഉയർന്ന ടീം സ്കോർ എന്ന പ്രത്യേകതയുമുണ്ട്. 2009ൽ ഗോവയ്ക്കെതിരെ നേടിയ 377-3 ആയിരുന്നു ഇതിന് മുൻപുള്ള റെക്കോർഡ്.