ജമ്മു കശ്മീരിൽ വിനോദ സഞ്ചാരികൾ സഞ്ചരിച്ച വാഹനം സോജില ചുരത്തിലേക്ക് മറിഞ്ഞ് പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു. പാലക്കാട് ചിറ്റൂർ സ്വദേശി മനോജ് ആണ് മരിച്ചത്. ഇതോടെ അപകടത്തിൽ മരിച്ച മലയാളികൾ ഉൾപ്പെടെയുള്ളവരുടെ എണ്ണം ആറായി. പോസ്റ്റ്മോർട്ടം അടക്കമുള്ള നടപടികൾ പൂർത്തിയാക്കിയതിന് ശേഷം വൈകാതെ മൃതദേഹം നാട്ടിലെത്തിക്കും.
ചൊവ്വാഴ്ച ഉച്ചയോടെയായിരുന്നു ജമ്മു കശ്മീരിലെ സോജില ചുരത്തിൽ വിനോദ സഞ്ചാരികൾ സഞ്ചരിച്ച എസ്.യു.വി വാഹനം കൊക്കയിലേക്ക് മറിഞ്ഞത്. നാല് മലയാളികൾ ഉൾപ്പെടെ അഞ്ചു പേർ അപകടത്തിൽ മരിച്ചിരുന്നു. മൂന്നു പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഗുരുതര പരിക്കേറ്റ മനോജ് കശ്മീരിലെ എസ്.കെ.ഐ.എം.എസ് ആശുപത്രിയിൽ ചികിത്സയിൽ കഴിയവേയാണ് മരണം സംഭവിച്ചത്.
പാലക്കാട് ചിറ്റൂർ സ്വദേശികളായ ഷമാഞ്ചിറ നെടുങ്ങോട് രാജേന്ദ്രന്റെ മകൻ അനിൽ (34), സുന്ദരന്റെ മകൻ സുധീഷ് (33), കൃഷ്ണന്റെ മകൻ രാഹുൽ (28), ശിവന്റെ മകൻ വിഗ് നേഷ് (23) എന്നിവരാണ് മരിച്ച മറ്റ് മലയാളികൾ. എസ്.യു.വിയുടെ ഡ്രൈവറും ശ്രീനഗറുകാരനുമായ അജാസ് അഹമ്മദ് അവാനാണ് മരിച്ച മറ്റൊരാൾ. പരിക്കേറ്റ രജീഷ്, അരുൺ എന്നിവർ ഇപ്പോൾ ചികിത്സയിലാണ്.
സോനമാർഗിലേക്ക് പോവുകയായിരുന്ന വാഹനം റോഡിൽ നിന്ന് തെന്നിമാറുകയും താഴ്ചയിലേക്ക് പതിക്കുകയുമായിരുന്നു. ശ്രീനഗറിനെ ലഡാക്കിലെ ലേയുമായി ബന്ധിപ്പിക്കുന്ന ഹൈവേ കടന്നുപോകുന്ന ചുരമാണ് സോജില. മഞ്ഞുകട്ടകൾ വീണ് കിടക്കുന്ന റോഡിൽ നിന്ന് വഴുതിയാണ് വാഹനം ചുരത്തിലെ യാദവ് മോറിലെ കൊക്കയിലേക്ക് പതിച്ചത്. താഴ്ചയിലേക്ക് മറിഞ്ഞ വാഹനം പൂർണമായി തകരുകയും ചെയ്തു.