കാലാവസ്ഥ വ്യതിയാന ഉച്ചകോടി കോപ് 28 ന് ദുബായിൽ തുടക്കമായി. അടുത്ത രണ്ടാഴ്ചയിൽ നൂറുകണക്കിന് ലോക നേതാക്കൾ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ദുബായ് എക്സ്പോ സിറ്റിയിലാണ് ഉച്ചകോടി നടക്കുന്നത്. രണ്ട് സോണുകളാക്കി തിരിച്ചാണ് കോപ് 28 സജ്ജമാക്കിയിരിക്കുന്നത്. ലോകനേതാക്കളും കാലാവസ്ഥ ഏജൻസികളും ഉൾപ്പടെ 97000 പ്രതിനിധികൾ ബ്ലൂസോണിൽ രജിസ്ട്രർ ചെയ്തിട്ടുണ്ട്. ഗ്രീൻ സോണിൽ സന്ദർശകരുൾപ്പടെ 400000 പേരാണ് രജിസ്ട്രർ ചെയ്തിട്ടുളളത്. സുസ്ഥിരതയെന്നുളളത് എല്ലാ മേഖലകളിലും നടപ്പിലാക്കിയാണ് കോപ് 28 പുരോഗമിക്കുന്നത്. പ്ലാസ്റ്റിക് കുപ്പികളും കപ്പുകളുമെല്ലാം പൂർണമായും ഒഴിവാക്കിയിട്ടുണ്ട്.
ഗാസയിൽ ജീവൻപൊലിഞ്ഞവർക്ക് ഒരു മിനിറ്റ് മൗനം ആചരിച്ച് ആദരവ് നൽകിയാണ് കോപ് 27 പ്രസിഡന്റ് സമേഷ് ഷൗക്കറിയും മറ്റ് പ്രതിനിധികളും കോപ് 28 ന്റെ ഔദ്യോഗിക ഉദ്ഘാടനചടങ്ങുകളിലേക്ക് കടന്നത്. കോപ് 27 ന്റെ വിലയിരുത്തലുകളും പ്രവർത്തനങ്ങളും സമേഷ് ഷൗക്കറി വിശദീകരിച്ചു. തുടർന്ന് നിയുക്ത പ്രസിഡന്റ് ഡോ സുൽത്താൻ അഹമ്മദ് അൽ ജാബറിന് ഗേവൽ കൈമാറി.
അതിനിടെ യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം യുണൈറ്റഡ് കിംഗ്ഡം ഓഫ് ഗ്രേറ്റ് ബ്രിട്ടന്റെയും നോർത്തേൺ അയർലണ്ടിന്റെയും രാജാവ് ചാൾസ് മൂന്നാമനെ വ്യാഴാഴ്ച സന്ദർശിച്ചു. മീറ്റിംഗിൽ, ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ചാൾസ് മൂന്നാമനെ യുഎഇയിലേക്കും നടന്നുകൊണ്ടിരിക്കുന്ന COP 28 ലേക്ക് സ്വാഗതം ചെയ്തു. കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കുന്നതിനുള്ള ആഗോള ശ്രമങ്ങളിൽ ചാൾസ് മൂന്നാമന്റെ ഗണ്യമായ സംഭാവനകളെ ഹിസ് ഹൈനസ് അഭിനന്ദിച്ചു.