നടി തൃഷയ്ക്കെതിരെ നടത്തിയ മോശം പരാമർശത്തിൽ നടൻ മൻസൂർ അലി ഖാനെതിരെ സ്വമേധയാ കേസെടുത്ത് ദേശീയ വനിതാ കമ്മീഷൻ. ഐപിസി സെക്ഷൻ 509 ബി ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരം നടനെതിരെ നടപടി സ്വീകരിക്കാൻ ചെന്നൈ ഡിജിപിയോട് ദേശീയ വനിതാ കമ്മീഷൻ നിർദേശിച്ചു.
നടിയും ബിജെപി നേതാവും ദേശീയ വനിതാ കമ്മീഷൻ അംഗവുമായ ഖുശ്ബു തൃഷയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് രംഗത്തെത്തിയതിന് പിന്നാലെയാണ് കമ്മീഷന്റെ നടപടി. വിഷയം വനിതാ കമ്മിഷൻ്റെ ശ്രദ്ധയിൽപ്പെടുത്തിയതായും നടപടി എടുക്കുമെന്നും ഖുശ്ബു വ്യക്തമാക്കിയിരുന്നു. എൻസിഡബ്ല്യു ചെയർപഴ്സൻ രേഖ ശർമ, വനിതാ ശിശു വികസന മന്ത്രാലയം, ഇൻഫർമേഷൻ ആന്റ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയം, ഇലക്ട്രോണിക്സ് ആന്റ് ഐടി മന്ത്രാലയം, ചെന്നൈ പൊലീസ് എന്നിവരെ ടാഗ് ചെയ്തുകൊണ്ട് എക്സ് പോസ്റ്റിലൂടെയാണ് കമ്മീഷൻ നടപടിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ അറിയിച്ചത്.
ലിയോ സിനിമയുമായി ബന്ധപ്പെട്ട് ഒരു തമിഴ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് മൻസൂർ അലി ഖാൻ തൃഷയ്ക്കെതിരെ മോശം പരാമർശങ്ങൾ നടത്തിയത്. ലിയോയിൽ തൃഷയാണ് നായികയെന്നറിഞ്ഞപ്പോൾ നടിക്കൊപ്പം കിടപ്പറ രംഗങ്ങളിൽ അഭിനയിക്കാൻ അവസരം ലഭിക്കുമെന്നായിരുന്നു പ്രതീക്ഷിച്ചത്. മുൻ സിനിമകളിൽ പീഡന രംഗങ്ങളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും ഇപ്പോൾ അവസരം ലഭിക്കാറില്ലെന്നും നടൻ കൂട്ടിച്ചേർത്തു. 350-ഓളം ചിത്രങ്ങളിലഭിനയിച്ചപ്പോൾ നമ്മൾ ചെയ്യാത്തതരം റേപ്പ് സീനുണ്ടോ, ലിയോ ചിത്രത്തിലെ വില്ലൻ വേഷം പോലും തനിക്ക് തന്നില്ല എന്നും മൻസൂർ അലി ഖാൻ പറഞ്ഞു.
എന്നാൽ താരത്തിന്റെ വാക്കുകൾക്കെതിരെ രൂക്ഷവിമർശനവുമായി തൃഷ എത്തിയിരുന്നു. ഇനി മൻസൂർ അലി ഖാനൊപ്പം അഭിനയിക്കില്ലെന്നാണ് തൃഷ വ്യക്തമാക്കിയത്. ഇതിന് പിന്നാലെ നടനെ വിമർശിച്ച് ലിയോ സിനിമയുടെ സംവിധായകൻ ലോകേഷ് കനകരാജും നടി മാളവിക മോഹനനും ഗായിക ചിന്മയിയുമുൾപ്പെടെയുള്ളവർ രംഗത്തെത്തിയിരുന്നു. വ്യാപക പ്രതിഷേധം ഉയർന്നതോടെ അപകീർത്തി പരാമർശത്തെ ന്യായീകരിച്ച് മൻസൂർ അലി ഖാൻ രംഗത്തെത്തിയിരുന്നു. തമാശരീതിയിലുള്ള പരാമർശമായിരുന്നു തൻ്റേതെന്നും ആരോ എഡിറ്റ് ചെയ്ത വീഡിയോ കണ്ട് തൃഷ തെറ്റിദ്ധരിക്കുകയായിരുന്നു എന്നുമാണ് താരം പ്രതികരിച്ചത്.