സിൽവർ ലൈൻ പദ്ധതിക്ക് അനുമതിയില്ലെന്ന് കേന്ദ്ര റെയിൽവേ മന്ത്രാലയം വീണ്ടും അറിയിച്ചു. സർവേ നടത്താൻ പണം ചിലവാക്കിയാൽ ഉത്തരവാദിത്തം കെ റെയിലിനായിരിക്കുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രാലയം ആവർത്തിച്ചു. റെയിൽവേ മന്ത്രാലയം അനുമതി നൽകാത്ത പദ്ധതിക്ക് സർവേ നടത്തുന്നത് അപക്വമായ നടപടിയെന്നും വിമർശനം.
റെയിൽവേ ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിലാണ് നിലപാട് അറിയിച്ചിരിക്കുന്നത്. കേരള ഹൈക്കോടതിയിൽ കേന്ദ്ര റെയിൽവെ മന്ത്രാലയത്തിന് വേണ്ടി സമർപ്പിച്ച മറുപടിയിലാണ് അസിസ്റ്റന്റ് സോളിസിറ്റർ ജനറൽ പദ്ധതിക്കെതിരായ കേന്ദ്ര സർക്കാരിന്റെ നിലപാട് വിശദമാക്കിയത്.
കെ – റെയിൽ കോർപ്പറേഷൻ ഒരു സ്വതന്ത്ര കമ്പനിയാണ്. റെയിൽവെക്ക് കെ – റെയിൽ കമ്പനിയിൽ ഓഹരി പങ്കാളിത്തമുണ്ടെങ്കിലും ദൈനംദിന പ്രവർത്തനങ്ങളിൽ കേന്ദ്ര സർക്കാർ ഇടപെടാറില്ല. സിൽവർ ലൈനിന്റെ സ്ഥലം ഏറ്റെടുപ്പുമായി ബന്ധപ്പെട്ട് നിയമമനുസരിച്ച് സംസ്ഥാന സർക്കാർ നടപടികൾ സ്വീകരിച്ചാൽ അതിൽ കേന്ദ്ര സർക്കാരിന് ഇടപെടാൻ സാധ്യമല്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. സിൽവർ ലൈൻ പദ്ധതിയുമായി ബന്ധപ്പെട്ടുളള ഭൂമി ഏറ്റെടുക്കൽ ചോദ്യം ചെയ്തുളള ഹർജികൾ കേരള ഹൈക്കോടതിയിൽ ജസ്റ്റിസ് ദേവൻ രാമചന്ദ്രനാണ് ഹർജികൾ പരിഗണിക്കുന്നത്.