ലോകകപ്പിൽ തുടർച്ചയായ ഏഴാം തവണയും വിജയിച്ച് ഇന്ത്യ. ദക്ഷിണാഫ്രിക്കയെ 243 റൺസിന് പരാജയപ്പെടുത്തി ഇന്ത്യ ചരിത്രം കുറിച്ചു. സൂപ്പർതാരം വിരാട് കോലിയുടെ ജന്മദിനാഘോഷങ്ങൾക് ഇരട്ടി മധുരമായാണ് ഇന്ത്യ വിജയം ചൂടിയത്. അദ്ദേഹത്തിന്റെ സെഞ്ചുറി നേട്ടവും വിജയത്തിന്റെ തിളക്കം കൂട്ടി. പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനവും ഇന്ത്യ പിടിച്ചെടുത്തു.
മത്സരത്തിൽ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ നിശ്ചിത 50 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ നേടിയത് 326 റൺസാണ്. മറുപടി ബാറ്റിങ്ങിൽ വെറും 27.1 ഓവറിൽ 83 റൺസിന് ദക്ഷിണാഫ്രിക്കൻ ടീമിലെ എല്ലാവരും പുറത്തായി. ഒൻപത് ഓവറിൽ 33 റൺസ് മാത്രം വഴങ്ങി അഞ്ചു വിക്കറ്റെടുത്ത രവീന്ദ്ര ജഡേജയാണ് ഇത്തവണ ഇന്ത്യൻ ബോളർമാരിൽ ഒന്നാമനായത്.
30 പന്തിൽ ഒരു ഫോർ സഹിതം 14 റൺസ് മാത്രം നേടിയ മാർക്കോ ജാൻസനാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്കോറർ. ജാൻസനു പുറമേ ദക്ഷിണാഫ്രിക്കൻ നിരയിൽ രണ്ടക്കം കണ്ടത് മൂന്നു പേരാണ്. ക്യാപ്റ്റൻ ടെംബ ബാവുമ 19 പന്തിൽ ഒരു ഫോർ സഹിതം 11 റൺസും റാസ്സി വാൻഡർ ദസ്സൻ 32 പന്തിൽ ഒരു ഫോർ സഹിതം 13 റൺസും ഡേവിഡ് മില്ലർ 11 പന്തിൽ രണ്ടു ഫോറുകളോടെ 11 റൺസും എടുത്ത് പുറത്തായി.