തിരുവനന്തപുരം സി ഇ ടി കോളേജിന് സമീപത്തെ വെയ്റ്റിംഗ് ഷെഡിൽ ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ചിരിക്കുന്നുവെന്നാരോപിച്ച് നാട്ടുകാർ ബെഞ്ച് വെട്ടി പൊളിച്ച് ഒരാൾക്ക് മാത്രം ഇരിക്കാൻ പറ്റുന്ന രീതിയിലാക്കിയിരുന്നു. എന്നാൽ ഇത് ചെയ്തവർക്ക് അതേ നാണയത്തിൽ തിരിച്ചടിച്ച് ചുട്ട മറുപടി കോളേജിലെ വിദ്യാർത്ഥികൾ തന്നെ നൽകി.
ചൊവ്വാഴ്ച വൈകിട്ട് വിദ്യാർഥികൾ ബസ് കാത്തിരിപ്പ് കേന്ദ്രത്തിലെത്തിയപ്പോഴാണ് ബെഞ്ച് വെട്ടിപ്പൊളിച്ച് ഒരാൾക്കു മാത്രം ഇരിക്കാവുന്ന രീതിയിലാക്കിയത് കാണുന്നത്. ആദ്യം കാര്യം മനസ്സിലായില്ലെങ്കിലും ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ചിരിക്കുന്നത് തടയാനാണ് ഇത് ചെയ്തതെന്ന് തിരിച്ചറിഞ്ഞതോടെ പ്രതിഷേധമുയർന്നു. ഒരാൾക്ക് മാത്രം ഇരിക്കാൻ സാധിക്കുന്ന ഇരിപ്പിടത്തിൽ രണ്ടു പേർ ഇരുന്നു. സദാചാര ഗുണ്ടകൾക്ക് മറുപടിയായി ‘അടുത്ത് ഇരിക്കരുത് എന്നല്ലേ ഉള്ളൂ മടിയിൽ ഇരിക്കാലോല്ലേ’ എന്നും ചോദ്യമുയർത്തി. വെട്ടിപ്പൊളിച്ചിട്ട ബഞ്ചിൽ ആൺകുട്ടികളും പെൺകുട്ടികളും മടിയിൽ ഇരുന്നു ഫോട്ടോയെടുത്ത് സോഷ്യൽ മീഡിയയിൽ ഇട്ടതോടെ സംഭവം പാട്ടായി.
ചിത്രങ്ങൾ സമൂഹ മാധ്യമങ്ങൾ ഏറ്റെടുത്തു. ഹരീഷ് ശിവരാമകൃഷ്ണൻ, വി ടി ബൽറാം അടക്കമുള്ള പ്രമുഖർ കുട്ടികളെ അഭിനന്ദിച്ച് രംഗത്തെത്തി. നിരവധിയാളുകളാണ് ചിത്രങ്ങൾ ഷെയർ ചെയ്തിരിക്കുന്നത്.