പാലക്കാട് വാളയാറിൽ സഹോദരിമാരെ പീഡിപ്പിച്ചതിന് ശേഷം കൊലപ്പെടുത്തിയ കേസിലെ പ്രതിയായ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. അട്ടപ്പള്ളം സ്വദേശി കുട്ടി മധുവിനെയാണ് (33) ആലുവ ബിനാനിപുരത്തെ സിങ്ക് ഫാക്ടറിക്കുള്ളിലെ ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കൊല ചെയ്യപ്പെട്ട സഹോദരിമാരുടെ അടുത്ത ബന്ധു കൂടിയാണ് മരിച്ച മധു.
ആലുവയിലെ അടച്ചുപൂട്ടിയ ഫാക്ടറിയിലെ ഉപകരണങ്ങളും മണ്ണും നീക്കാൻ വേണ്ടി കരാര്‍ നല്‍കിയിരുന്നു. കരാറെടുത്ത കമ്പനികളില്‍ ഒന്നിലെ ജീവനക്കാരനായിരുന്നു മധു. കഴിഞ്ഞ ദിവസമാണ് ഇയാൾ ജോലിക്കായി ബിനാനിപുരത്തെത്തിയത്. രാവിലെ ഫാക്ടറിയിൽ എത്തിയ മറ്റ് തൊഴിലാളികളാണ് മൃതദേഹം കണ്ടത്. ബിനാനിപുരം പൊലീസ് സ്ഥലത്തെത്തി തുടർനടപടികള്‍ സ്വീകരിച്ചു.
2017 ജനുവരി ഏഴിനും മാർച്ച് നാലിനുമാണ് പതിമൂന്നും ഒമ്പതും വയസ്സുള്ള സഹോദരിമാരെ വീടിനോട് ചേർന്ന ചായ്പ്പിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പിന്നീട് നടന്ന അന്വേഷണത്തിൽ ഇവർ പീഡനത്തിന് ഇരയായിരുന്നതായി കണ്ടെത്തി. പ്രായപൂർത്തിയാവാത്ത ഒരാൾ ഉൾപ്പെടെ അഞ്ചു പേരാണ് കേസിലെ പ്രതികൾ. എന്നാൽ ഇതിൽ ആലപ്പുഴ ചേർത്തല സ്വദേശിയായ പ്രദീപ് വിചാരണക്കിടെ തന്നെ ജീവനൊടുക്കി. ഇതിനു പിന്നാലെയാണ് നാലാം പ്രതിയായ കുട്ടി മധുവും ഇപ്പോൾ ആത്മഹത്യ ചെയ്തിരിക്കുന്നത്.
വലിയ മധു, കുട്ടി മധു, പ്രദീപ്, ഷിബു എന്നീ നാല് പ്രതികൾക്കെതിരെ ആറ് കേസുകളായിരുന്നു ഉണ്ടായിരുന്നത്. വലിയ മധു രണ്ട് പെൺകുട്ടികളെയും പീഡിപ്പിച്ച കേസിലും കുട്ടി മധുവും ഷിബുവും മൂത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലും പ്രതികളാണ്. എന്നാൽ രണ്ടു പെൺകുട്ടികളെയും പീഡിപ്പിച്ച കേസിൽ പ്രതിയായ പ്രദീപ് അപ്പീൽ പരിഗണനയിലിരിക്കെ ആത്മഹത്യ ചെയ്തതിനാൽ ഈ കേസുകൾ ഒഴിവാക്കി.