ലോകകപ്പിലെ നാലാം ജയം ഉറപ്പിച്ച് ദക്ഷിണാഫ്രിക്ക. 149 റൺസിനാണ് ബംഗ്ലാദേശിനെ ദക്ഷിണാഫ്രിക്ക തകർത്തത്. ദക്ഷിണാഫ്രിക്ക ഉയർത്തിയ 383 റൺസെന്ന കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന ബംഗ്ലാദേശ് 46.4 ഓവറിൽ 233 റൺസിന് ഓൾ ഔട്ടാകുകയായിരുന്നു.
ഈ ലോകകപ്പിൽ ഇത് നാലാം തവണയാണ് പ്രോട്ടീസ് സ്കോർ 300 കടക്കുന്നത്. ഇതിൽ തന്നെ മൂന്ന് തവണ സ്കോർ 350-ഉം കടന്നു.
ഡിക്കോക്കിന്റെ തകർപ്പൻ സെഞ്ച്വറിയായിരുന്നു പ്രോട്ടീസ് ഇന്നിങ്സിലെ പ്രത്യേകത. ഒരു ഘട്ടത്തിൽ ഇരട്ട സെഞ്ച്വറിയിലേക്കെന്ന് തോന്നിച്ച ഇന്നിങ്സായിരുന്നു ഡിക്കോക്കിന്റേത്. 140 പന്തിൽ നിന്ന് ഏഴ് സിക്സും 15 ഫോറുമടക്കം 174 റൺസെടുത്ത താരത്തെ 46-ാം ഓവറിൽ ഹസൻ മഹ്മൂദ് പുറത്താക്കുകയായിരുന്നു. ഈ ലോകകപ്പിൽ താരത്തിന്റെ മൂന്നാം സെഞ്ച്വറി കൂടിയായിരുന്നു ഇത്. കരിയറിലെ 20-ാമത്തേതും. ലോകകപ്പിൽ ഒരു ദക്ഷിണാഫ്രിക്കൻ താരത്തിന്റെ ഉയർന്ന രണ്ടാമത്തെ സ്കോർ എന്ന നേട്ടവും ഡിക്കോക്ക് സ്വന്തമാക്കി. ലോകകപ്പിലെ മൂന്നാം സെഞ്ച്വറിയോടെ ഒരു ലോകകപ്പ് എഡിഷനിൽ മൂന്ന് സെഞ്ച്വറികൾ നേടുന്ന ആദ്യ ദക്ഷിണാഫ്രിക്കൻ താരമെന്ന റെക്കോർഡും ഡിക്കോക്ക് സ്വന്തമാക്കി.
തൻസിദ് ഹസൻ (12), ലിട്ടൺ ദാസ് (22), നജ്മുൾ ഹുസൈൻ ഷാന്റോ (0), ക്യാപ്റ്റൻ ഷാക്കിബ് അൽ ഹസൻ (1), മുഷ്ഫിഖുർ റഹീം (8) എന്നിവർ കാര്യമായ പ്രകടനം കാഴ്ചവെക്കാതെ മടങ്ങിയപ്പോൾ ആറാമനായി ഇറങ്ങി സെഞ്ച്വറി നേടിയ മഹ്മദുള്ളയാണ് ബംഗ്ലാദേശിന്റെ പരാജയ ഭാരം അല്പം കുറച്ചത്. ആറിന് 81 റൺസെന്ന നിലയിലുണ്ടായിരുന്ന ബംഗ്ലാദേശ് സ്കോർ 200 കടത്തിയത് മഹ്മദുള്ളയുടെ ഇന്നിങ്സാണ്. 111 പന്തിൽ നിന്ന് നാല് സിക്സും 11 ഫോറുമടക്കം 111 റൺസെടുത്ത മഹ്മദുള്ള ഒമ്പതാമനായാണ് പുറത്തായത്. അഞ്ച് മത്സരങ്ങളിൽ നിന്ന് ബംഗ്ലാദേശ് നാലാം തവണയാണ് തോൽക്കുന്നത്. ടീമിന്റെ സെമി സാധ്യതയ്ക്കും ഇതോടെ മങ്ങലേറ്റിട്ടുണ്ട്.