രാജ്യത്ത് പുതിയ രാഷ്ട്രപതിയെ തിരഞ്ഞെടുക്കാൻ ഇന്ന് നടന്ന വോട്ടിംഗ് പൂർത്തിയായി. എട്ട് എംപിമാർ വോട്ട് രേഖപ്പെടുത്തിയിട്ടില്ല. ബിജെപി എംപി സണ്ണി ഡിയോൾ ഉൾപ്പെടെയുള്ള എട്ടു പേരാണ് വോട്ട് ചെയ്യാൻ എത്താതിരുന്നത്.
വോട്ടെടുപ്പ് രാവിലെ പത്ത് മണിക്കാണ് തുടങ്ങിയത്. പാർലമെന്റിൽ 63-ാം നമ്പർ മുറിയായിരുന്നു പോളിംഗ് ബൂത്ത്. സംസ്ഥാനങ്ങളിൽ നിയമസഭകളിൽ വോട്ടെടുപ്പ് നടന്നു. എം പിമാരും എം എൽ എമാരും ഉൾപ്പടെ 4809 ജനപ്രതിനിധികൾ വോട്ട് രേഖപ്പെടുത്താൻ പട്ടികയിലുണ്ടായിരുന്നു. അറുപത് ശതമാനത്തിലധികം വോട്ട് ഉറപ്പിച്ച എൻ ഡി എ സ്ഥാനാർത്ഥി ദ്രൗപതി മുർമു വിജയിക്കുമെന്ന് ഉറപ്പായിട്ടുണ്ട്. അതേസമയം മികച്ച മത്സരം കാഴ്ച വയ്ക്കാനായെന്ന പ്രതീക്ഷയിലാണ് പ്രതിപക്ഷം ഉള്ളത്. അടുത്ത ചൊവ്വാഴ്ചയാണ് വോട്ടെണ്ണി വിജയിയെ പ്രഖ്യാപിക്കുക.
എൻ ഡി എ സ്ഥാനാർത്ഥിക്ക് 41 പാർട്ടികളുടെ പിന്തുണ അറിയിച്ചിരുന്നു. പ്രതിപക്ഷത്തെ ശിവസേന, ഝാർഖണ്ട് മുക്തി മോർച്ച, ജനതാദൾ സെക്കുലർ തുടങ്ങിയ കക്ഷികൾ മുർമുവിന് പിന്തുണ അറിയിച്ചെന്നതും നേട്ടമായി. വൈ എസ് ആർ കോൺഗ്രസ്, ബിജു ജനതാദൾ തുടങ്ങിയ കക്ഷികളുടെ പിന്തുണയുള്ള എൻ ഡി എയ്ക്ക് ആറുലക്ഷത്തി എഴുപതിനായിരം വോട്ടുകൾ കിട്ടാൻ സാധ്യതയുണ്ട് . പ്രതിപക്ഷ സ്ഥാനാർത്ഥി യശ്വന്ത് സിൻഹയ്ക്ക് ആം ആദ്മി പാർട്ടി അവസാനം പിന്തുണ അറിയിച്ചതാണ് ഏക ആശ്വാസം.