പ്രളയത്തിന്റെ കഥ പറഞ്ഞ ‘2018′ എന്ന സിനിമയുടെ രചയിതാവായ അഖിൽ പി.ധർമജന് പാമ്പുകടിയേറ്റു. തിരുവനന്തപുരത്ത് പെയ്ത കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിലാണ് പാമ്പ് കടിയേറ്റത്. പുതിയ ചിത്രത്തിന്റെ തിരക്കഥാ രചനയുമായി ബന്ധപ്പെട്ട് വെള്ളായണിയിലെ വാടകവീട്ടിൽ താമസത്തിനെത്തിയതായിരുന്നു അഖിൽ. മഴ കനത്തതോടെ ഇവിടേയ്ക്ക് വെള്ളം കുതിച്ചെത്തുകയും അഖിൽ താമസിച്ചിരുന്ന സ്ഥലം ഉൾപ്പെടെ വെള്ളത്തിൽ മുങ്ങുകയുമായിരുന്നു.
സുരക്ഷിത സ്ഥാനത്തേയ്ക്ക് നീങ്ങാനുള്ള ശ്രമത്തിനിടയിൽ വെള്ളത്തിലൂടെ നടന്നുനീങ്ങുമ്പോഴാണ് പാമ്പിന്റെ കടിയേറ്റത്. കടിച്ചത് മൂർഖനാണെന്നാണ് കരുതപ്പെടുന്നത്. തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപ്രതിയിൽ ചികിത്സ നേടിയ അദ്ദേഹം ഒബ്സർവേഷനിലാണ്. വെള്ളത്തിൽവെച്ചു പാമ്പ് കടിയേറ്റതിനാൽ മാരകമല്ലെന്നാണ് വിലയിരുത്തൽ.
‘വെള്ളം കയറിയ വീഡിയോ കണ്ടിട്ട് ഒരുപാട് പ്രീയപ്പെട്ടവരുടെ കോളുകൾ തുടരെത്തുടരെ വരുന്നുണ്ട്. ഇടിവെട്ട് കിട്ടിയ ആളെ പാമ്പ് കടിച്ച പോലെ രാവിലെ വെള്ളായണിയിൽ വെച്ച് എന്നെ ഒരു പാമ്പ് കൂടി കടിച്ചു. ഇപ്പോൾ തിരുവനന്തപുരത്തുള്ള ഒരു ഹോസ്പിറ്റലിൽ ഒബ്സർവേഷനിൽ ആണ്. കോളുകൾ എടുക്കാത്തതിൽ ഭയപ്പെടേണ്ട. വെള്ളക്കെട്ടിൽ പാമ്പ് കടി കിട്ടിയതല്ലാതെ വേറെ കുഴപ്പം ഒന്നൂല്ല. നിലവിൽ മറ്റ് കുഴപ്പങ്ങൾ ഒന്നുമില്ല. ആരോഗ്യത്തോടെ മടങ്ങിയെത്താം‘ എന്നാണ് ചികിത്സയിലിരിക്കെ അഖിൽ പി ധർമജൻ ഫേസ്ബുക്കിൽ കുറിച്ചത്.