നൊബേല്‍ പുരസ്കാര ജേതാവായ അമേരിക്കൻ എഴുത്തുകാരി ലൂയിസ് ഗ്ലിക്ക് (80) അന്തരിച്ചു. 2020-ലാണ് ലൂയിസ് ഗ്ലിക്കിന് സാഹിത്യത്തിനുള്ള നൊബേൽ പുരസ്കാരം ലഭിച്ചത്. ‘ദ് വൈൽഡ് ഐറിസ്’എന്ന കൃതിയിലൂടെ പുലിറ്റ്സർ പുരസ്കാരവും ഗ്ലിക്കിനെ തേടിയെത്തി. ഗ്രീക്ക്, റോമൻ ഇതിഹാസകഥകളെയും കഥാപാത്രങ്ങളെയും നിരാശകളെയും ഒറ്റപ്പെടലിനെയും കുറിച്ചുള്ള കവിതകളാണ് ഗ്ലിക്ക് പ്രധാനമായും എഴുതിയിരുന്നത്.
1943-ൽ ന്യൂയോർക്കിൽ ജനിച്ച് ലോങ് ഐലൻഡിൽ വളർന്ന ഗ്ലിക്ക് ചെറുപ്പം മുതൽ കവിതകളെഴുതാൻ ആരംഭിച്ചിരുന്നു. ജീവിതത്തിൽ നേരിട്ട
ബുദ്ധിമുട്ടുകളും വേദനകളുമാണ് ഗ്ലിക്ക് തന്റെ കവിതകളിലൂടെ അവതരിപ്പിച്ചത്. തന്റെ ആദ്യവിവാഹം പിരിഞ്ഞപ്പോൾ 1968ൽ ഫസ്റ്റ്ബോൺ എന്ന ആദ്യ കവിതാസമാഹാരം പുറത്തിറക്കി. പിന്നീട് വെർമോണ്ടിലെ വീട് കത്തിപ്പോയതിനുപിന്നാലെ 1985ൽ ‘ദ ട്രയംഫ് ഓഫ് അക്കിലസ്’, അച്ഛന്റെ മരണത്തോടെ 1990ൽ ‘അറാറത്ത്’ എന്നിവ രചിച്ചു. 16 കവിതാസമാഹരങ്ങളും കവിതകളെക്കുറിച്ചുള്ള രണ്ട് ലേഖനസമാഹാരങ്ങളും ഗ്ലിക്ക് പുറത്തിറക്കി.