ഗാർഹിക ജീവനക്കാരുടെ നിയമനവുമായി ബന്ധപ്പെട്ട് പുതിയ തൊഴിൽ നിയമം പ്രഖ്യാപിച്ച് സൗദി അറേബ്യ. പുതിയ നിയമപ്രകാരം സൗദിയിൽ നിയമിക്കപ്പെടുന്ന ഗാർഹിക ജീവനക്കാരുടെ ചുരുങ്ങിയ പ്രായം 21 വയസായി നിജപ്പെടുത്തി. ഗാർഹിക ജീവനക്കാരുമായുള്ള തൊഴിൽ കരാറുകളിലെ തിയതികൾ ഗ്രിഗോറിയൻ കലണ്ടർ പ്രകാരമായിരിക്കുമെന്നും ഈ നിയമത്തിൽ വ്യവസ്ഥ ചെയ്തിട്ടുണ്ട്.
പുതിയ തൊഴിൽ നിയമത്തിനെതിരായി കരാറിൽ ഉൾപ്പെടുത്തിയിട്ടുള്ള വ്യവസ്ഥകൾ അസാധുവാകുമെന്ന് നിയമത്തിൽ അനുശാസിക്കുന്നുണ്ട്. കൂടാതെ സൗദി മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോസ്ഴ്സസ് നിശ്ചയിച്ചിട്ടുള്ള നിയമങ്ങൾ പ്രകാരമുള്ള കരാറുകൾക്ക് മാത്രമാണ് സാധുതയുണ്ടായിരിക്കുക. ജീവനക്കാരന്റെ ഭാഷയിലേക്ക് പരിഭാഷപ്പെടുത്തിയ കരാറിന്റെ പകര്‍പ്പ് ജീവനക്കാരെ ബോധിപ്പിക്കേണ്ടതാണ്. ഒരു നിശ്ചിത കാലയളവിലേക്കോ ഓരോ വർഷം തോറും പുതുക്കുന്നതോ ആയ രീതിയിലായിരിക്കണം ഈ കരാറുകൾ.
ഇത്തരം കരാറുകളിൽ തൊഴിൽ വിവരങ്ങൾ, ജീവനക്കാരന്റെ പേര്, പൗരത്വം, അഡ്രസ്, തൊഴിലുടമയുടെ അഡ്രസ്, തൊഴിലുടമയുടെ ഔദ്യോഗിക അഡ്രസ്, കരാർ ഒപ്പ് വെക്കുന്ന തീയതി, കരാർ കാലാവധി, വേതനം, വേതനം നൽകുന്ന രീതി, ഇരുകൂട്ടരുടെയും അവകാശങ്ങൾ, കടമകൾ, ജോലിസമയം, അവധി ദിനങ്ങൾ തുടങ്ങിയവ ഉൾപ്പെടുത്തണമെന്നും നിയമത്തിൽ അനുശാസിക്കുന്നുണ്ട്.