നടി കനക ലതയെ മലയാളികൾക്ക് മറക്കാൻ കഴിയുമോ?. എത്രയോ കഥാപാത്രങ്ങൾക്ക് ജീവൻ പകർന്ന അതുല്യനടി. ഒരുകാലത്ത് ജനപ്രിയ സിനിമകളുടെ അവിഭാജ്യ ഘടകമായിരുന്നു കനകലത. മൂന്ന് പതിറ്റാണ്ട് നീണ്ട അഭിനയ ജീവിതത്തിൽ ഏകദേശം 350ലധികം ചിത്രങ്ങളിലും അമ്പതിലധികം സീരിയലുകളിലും കനകലത അഭിനയിച്ചു. എന്നാൽ ഇന്ന് താരത്തിന്റെ അവസ്ഥ അതിദയനീയമാണെന്നാണ് സഹോദരി വിജയമ്മ പറയുന്നത്.
പാർക്കിൻസൺസ് രോഗവും ഡിമെൻഷ്യയും ബാധിച്ച് കനകലതയ്ക്ക് ഓർമ്മ നഷ്ടപ്പെട്ട് വിജയമ്മ പറയുന്നു. സ്വന്തം പേര് പോലും മറന്ന്, ഒന്നും കഴിക്കാതെ, നടക്കാൻ പോലും കഴിയാത്ത അവസ്ഥയിലാണ് കനകലതയെന്നാണ് ചേച്ചി പറയുന്നത്. 2021 ഡിസംബർ മുതലാണ് ലക്ഷണങ്ങൾ കണ്ടുതുടങ്ങിയതെന്ന് അവർ പറഞ്ഞു. ലോക്ക്ഡൗൺ കാലത്ത് വീട്ടിൽ തന്നെ അടച്ചുപൂട്ടിയിരുന്നതിന്റെ പ്രശ്നമാണെന്നാണ് ആദ്യം കരുതിയത്. ഉറക്കം നന്നേ കുറവായിരുന്നു. സൈക്ക്യാട്രിസ്റ്റിനെ കാണാമെന്ന് അവളോട് പറയുമായിരുന്നു. അതിന്റെയൊന്നും ആവശ്യമില്ലെന്ന് പറഞ്ഞ് അവൾ അക്കാര്യം വിടുമെന്നും വിജയമ്മ പറയുന്നു.
കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ഞങ്ങൾ സൈക്ക്യാട്രിസ്റ്റിനെ കണ്ടു. ഇത് ഡിമെൻഷ്യ എന്ന രോഗത്തിന്റെ ആരംഭമാണെന്ന് അദ്ദേഹം പറഞ്ഞു. പിന്നീട് എംആർഎ സ്കാനിങ് നടത്തിയപ്പോൾ തലച്ചോറ് ചുരുങ്ങുകയാണെന്ന് സ്കാനിങ്ങിൽ കണ്ടെത്തി. ഇപ്പോൾ ഉമിനീരുപോലും ഇറക്കാതായി. ഭക്ഷണം കഴിക്കുക, വെള്ളം കുടിക്കുക ഇങ്ങനെയുള്ള ദൈനംദിന കാര്യങ്ങളൊക്കെ മറന്നുപോയി. അമ്പത്തേഴുകാരി പെട്ടെന്ന് രണ്ടര മൂന്ന് വയസ്സുകാരിയായാൽ എങ്ങനെയിരിക്കും, വിജയമ്മ പറയുന്നു. കനകലത ആണെന്ന് ഇപ്പോൾ മനസ്സിലാവില്ല. നന്നേ മെലിഞ്ഞു. ചുരുണ്ടമുടിയൊക്കെ കട്ട് ചെയ്തു. വീട്ടിലുള്ളവരെയും ബന്ധുക്കളെയുമൊക്കെ കണ്ടാൽ മനസ്സിലാവുന്നുണ്ട്. എന്നാൽ ദൈനംദിന കാര്യങ്ങളുൾപ്പെടെ സ്വയം ചെയ്യേണ്ട കാര്യങ്ങളെല്ലാം മറന്നുവെന്ന്- വിജയമ്മ പറയുന്നു.