നിയമലംഘനം നടത്തിയ 7378 വനിതകൾ ഉൾപ്പെടെ 10,482 പ്രവാസികളെ ഒരാഴ്ചയ്ക്കിടെ സൗദിയിൽ നാടുകടത്തിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. താമസ, തൊഴിൽ, അതിർത്തി സുരക്ഷാ നിയമലംഘനങ്ങൾക്ക് നടപടി നേരിട്ടവരെയാണ് നാടുകടത്തിയത്. സെപ്റ്റംബർ 14 മുതൽ 20 വരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ പിടിക്കപ്പെട്ട 15,114 പേരിൽ നിന്നാണ് 10,482 പേരെ നാടുകടത്തിയത്.
9,538 പേർ താമസ-കുടിയേറ്റ നിയമം ലംഘിച്ചവരും 3,694 പേർ രാജ്യത്തേയ്ക്ക് അനധികൃതമായി പ്രവേശിച്ചവരും 1,822 പേർ തൊഴിൽ നിയമം ലംഘിച്ചവരുമാണ്. നിയമലംഘനം നടത്തി വിവിധ നാടുകടത്തൽ കേന്ദ്രങ്ങളിൽ കഴിയുന്ന 43,763 പേരുടെ യാത്രാ രേഖകൾ എംബസിയിൽ നിന്ന് ശരിയാക്കിയ ശേഷം നാടുകടത്തുമെന്നും അധികൃതർ അറിയിച്ചു. പിടിക്കപ്പെട്ടവരിൽ 65 ശതമാനംപേർ യെമൻ പൗരന്മാരും 33 ശതമാനംപേർ എത്യോപ്യക്കാരും 2 ശതമാനംപേർ ഇന്ത്യ ഉൾപ്പെടെ മറ്റു രാജ്യക്കാരുമാണ്.