മാധ്യമങ്ങളെ അധിക്ഷേപിച്ചതിൽ മാപ്പ് പറഞ്ഞ് സിനിമാ-സീരിയൽ താരം ഷിയാസ് കരീം. പീഡന വാർത്തകൾ കണ്ട് പ്രകോപിതനായത് കാരണം പറഞ്ഞുപോയതാണെന്ന് താരം ഇൻസ്റ്റാഗ്രാമിലെ. ഒരുപാട് കാര്യങ്ങളെ വളച്ചൊടിച്ചാണ് പലരും പ്രചരിപ്പിക്കുന്നതെന്നും ഷിയാസ് കൂട്ടിച്ചേർത്തു.
ഇന്നലെ മാധ്യമങ്ങളെ ചീത്തവിളിച്ചുകൊണ്ട് ഒരു വിഡിയോ ചെയ്തിരുന്നു. അതിൽ ഇപ്പോൾ മാപ്പ് പറയുന്നു. എന്റെ കരിയറിൽ 90 ശതമാനം പിന്തുണയും നൽകിയിട്ടുള്ളത് മാധ്യമപ്രവർത്തകരാണ്. ഒരുപാട് മാധ്യമ പ്രവർത്തകർ പിന്തുണച്ചിട്ടുണ്ട്. എന്നാൽ, ഇന്നലെ നിരവധി വാർത്താ ലിങ്കുകളും വിഡിയോസും ലഭിച്ചപ്പോൾ അമിതമായി ദേഷ്യം വന്നു. അതുകൊണ്ടാണ് ചീത്തവിളിക്കുകയെല്ലാം ചെയ്തത്. അതിന്റെ പേരിൽ ആർക്കെങ്കിലും വിഷമമായെങ്കിൽ ഹൃദയത്തിൽ നിന്നും മാപ്പുചോദിക്കുന്നു എന്ന് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത വിഡിയോയിൽ ഷിയാസ് വ്യക്തമാക്കി.
അതേസമയം അറിയാത്ത കാര്യമാണ് പ്രചരിക്കുന്നതെന്നും ഒരുപാട് കാര്യങ്ങൾ വളച്ചൊടിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഒരുപാട് കഷ്ടപ്പെട്ടാണ് കുറച്ചുപേരെങ്കിലും തിരിച്ചറിയുന്നത്. പിന്തുണയ്ക്ക് എല്ലാവർക്കും നന്ദിയുണ്ട്. ഉടൻ തന്നെ എല്ലാവരെയും നേരിട്ടു കാണുമെന്നും നടന്ന സംഭവങ്ങളെ കുറിച്ചെല്ലാം തുറന്നു പറയുമെന്നും ഷിയാസ് കരീം കൂട്ടിച്ചേർത്തു.
ഇന്നലെ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത വിഡിയോയിൽ മാധ്യമങ്ങൾക്കെതിരെ രൂക്ഷമായ ഭാഷയിലായിരുന്നു ഷിയാസ് പ്രതികരിച്ചത്. ജയിലിലല്ലെന്നും ദുബായിൽ ആണെന്നും പറഞ്ഞ താരം മാധ്യമങ്ങൾക്കെതിരെ അശ്ലീല പരാമർശങ്ങളും നടത്തി. നാട്ടിലെത്തിയ ശേഷം നേർക്കുനേർ കാണാണെന്നു മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു.