കടബാധ്യതയുടെ പേരില്‍ യുഎഇയില്‍ തടവില്‍ കഴിയുന്നവര്‍ക്ക് മോചന സഹായവുമായി സജ്വാനി ചാരിറ്റബിൾ ഫൗണ്ടേഷന്. ബലിപ്പെരുന്നാളിനോട് അനുബന്ധിച്ച് തടവുകാരെ മോചിപ്പിക്കുന്നതിനായി 20 ലക്ഷം ദിര്‍ഹം എമിറേറ്റിലെ പ്യൂനിറ്റീവ് ആന്റ് കറക്ഷണല്‍ ഇന്സ്റ്റിറ്റൂഷന് കൈമാറി.
ഹുസൈന് സജ്വാനിയുടെ ദമാക് ഫൗണ്ടേഷന് കഴിഞ്ഞ ഏപ്രില്‍ മാസം ആരംഭിച്ച ഫ്രഷ് സ്ളേറ്റ് പദ്ധതിയുടെ ഭാഗമായാണ് പണം കൈമാറിയത്. മോചിതരാകുന്ന തടവുകാര്‍ക്ക് കുടുംബത്തോടൊപ്പം പുതിയ ജീവിതത്തിന് തുടക്കമാകട്ടെയെന്ന് ഹുസൈന് സജ്വാനി ആശംസിച്ചു. ചെറിയ കുറ്റങ്ങളില്‍ കുടുങ്ങിപ്പോയ തടവുകാരാണ് മോചനത്തിനായി പരിഗണിക്കപ്പെടുക.
പെരുന്നാളിനോട് അനുബന്ധിച്ച മോചിതരാകുന്ന രണ്ടാമത്തെ സംഘമാണിത്. മഹത്തായ സംരഭത്തിനും തടവുകാരെ സഹായിക്കാനുളള നീക്കത്തിനും ഹുസൈന് സജ്വാനിയോട് ദുബായ് പൊലീസും നന്ദി രേഖപ്പെടുത്തി. ദുബായ് പൊലീസിലെ ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് ഹ്യൂമൻ റൈറ്റ്സ് ഡയറക്ടർ മേജർ ജനറൽ ഡോ മുഹമ്മദ് അബ്ദുല്ല അൽമുര്‍ ആണ് നന്ദി രേഖപ്പെടുത്തിയത്.
ദമാക് പ്രോപ്പര്‍ട്ടീസ് ഉടമയും യുഎഇയിലെ ശതകോടീശ്വരില്‍ ഒരാളുമാണ് ഹുസൈന് സജ്വാനി. അദ്ദേഹം സ്ഥാപകനായ ദമാക് ചാരറ്റബിൾ ഫൗണ്ടേഷന്‍വഴി നിരവധി ആളുകൾക്കാണ് ഇതിനകം സഹായം എത്തിയിട്ടുളളത്.