കോണ്‍ഗ്രസിലെ രണ്ട് മുന്‍ ആഭ്യന്തരമന്ത്രിമാര്‍ മുഖ്യമന്ത്രിയാകാന്‍ ആഗ്രഹിച്ചതിന്റെ പരിണതഫലമാണ് ഉമ്മന്‍ചാണ്ടി തോജോവധത്തിന് വിധേയമായതെന്ന് ദല്ലാള്‍ നന്ദകുമാര്‍. കോണ്‍ഗ്രസിലെ കലാപം എല്‍ഡിഎഫ് ഉപയോഗിച്ചു. തുടര്‍ന്ന് 2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടാന്‍ കഴിഞ്ഞു. സോളാര്‍ തട്ടിപ്പ് തെരഞ്ഞെടുപ്പ് വിജയത്തില്‍ നിര്ണായകപങ്കുവഹിച്ചെന്നായിരുന്നു എല്‍ഡിഎഫിന്റെ വിലയിരുത്തലെന്നും നന്ദകുമാര്‍ പറഞ്ഞു.
ഉമ്മന്‍ചാണ്ടിക്കെതിരായ ലൈംഗികാരോപണ പരാതിയുള്ള കത്ത് പുറത്തുവരണമെന്നും ഈ രണ്ട് മുന്‍ ആഭ്യന്തരമന്ത്രിമാര്‍ ആഗ്രഹിച്ചെന്നും ഇതാണ് കോണ്‍ഗ്രസിന്റെ തോല്‍വിക്ക് കാരണമെന്നും നന്ദകുമാര്‍ പറഞ്ഞു. ഈ കേസ് കലാപമാകണമെന്നായിരുന്നു അവരുടെ ആഗ്രഹം. അതിന് വിഎസ് അച്യുതാനന്ദനെ പോലെയുള്ളയാള്‍ക്ക് മാത്രമെ കഴിയുകയുള്ളുവെന്ന ഉത്തമബോധ്യം അവര്‍ക്കുണ്ടായിരുന്നതായും നന്ദകുമാര്‍ പറഞ്ഞു.
ഉമ്മന്‍ചാണ്ടിക്കെതിരെ ലൈംഗികാരോപണം ഉന്നയിക്കുന്ന സോളാര്‍ പരാതിക്കാരിയുടെ കത്ത് തനിക്ക് കൈമാറിയത് കെബി ഗണേഷ് കുമാറിന്റെ ബന്ധു ശരണ്യമനോജ് ആണെന്നും നന്ദകുമാര്‍ പറഞ്ഞു. സിപിഎം നേതാക്കളായ വിഎസ് അച്യുതാന്ദനെയും പിണറായി വിജയനെയും കാണിച്ചതിനുശേഷമാണ് കത്ത് പുറത്തുവിടുന്നതിന് ചാനലിന് കൈമാറിയതെന്ന് നന്ദകുമാര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
അതേസമയം നന്ദകുമാറിന്റെ പരാമർശത്തിൽ പ്രതികരണത്തിനില്ലെന്ന് കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു.
ഗൗരവമേറിയ രാഷ്ട്രീയ പ്രശ്നത്തിന് ഇടക്ക് നിസ്സാര കാര്യം പറയാൻ ഉദ്ദേശിക്കുന്നില്ല. ആരോപണങ്ങൾക്ക് മറുപടി പറയാനില്ല.ഞങ്ങൾ എന്താണെന്ന് ജനങ്ങൾക്കറിയാമെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ പറഞ്ഞു.