ഇന്ത്യയുടെ പ്രഥമ സൗര പര്യവേക്ഷണ ദൗത്യമായ ആദിത്യ എൽ1 സൂര്യനോട് കൂടുതൽ അടുത്തു. ദൗത്യത്തിന്റെ മൂന്നാം ഭ്രമണപഥം ഉയർത്തലും വിജയകരമാണെന്ന് ഐഎസ്ആർഒ വ്യക്തമാക്കി. ഈ മാസം രണ്ടിന് വിക്ഷേപിച്ച ഉപഗ്രഹത്തിന്റെ രണ്ട് ഭ്രമണപഥം ഉയർത്തൽ വിജയകരമായി പൂർത്തിയാക്കിയിരുന്നു. 125 ദിവസം സഞ്ചരിച്ചാണ് ഉപഗ്രഹം സൂര്യനും ഭൂമിക്കും ഇടയിലുള്ള ലക്ഷ്യസ്ഥാനമായ എൽ-1 പോയിന്റിന് ചുറ്റുമുള്ള ഭ്രമണപഥത്തിലെത്തുക. ബംഗളൂരുവിലെ ഇസാക്കിന്റെ ഗ്രൗണ്ട് സ്റ്റേഷനാണ് ഉപഗ്രഹത്തെ നിയന്ത്രിക്കുന്നത്.
സൂര്യന്റെ പുറംഭാഗത്തെ താപവ്യതിയാനം, ബഹിരാകാശ കാലാവസ്ഥ ഉൾപ്പെടെ സൂര്യനെക്കുറിച്ചുള്ള വിശദ പഠനമാണ് ദൗത്യത്തിന്റെ ലക്ഷ്യം. അഞ്ച് വർഷവും രണ്ടുമാസവുമാണ് ദൗത്യത്തിന്റെ കാലാവധി. സൂര്യന്റെ റേഡിയേഷനും, കാന്തിക വികിരണങ്ങളും ഭൂമിയെ ബാധിക്കുന്നതിന് മുമ്പ് അറിയാനും അതോടൊപ്പം അത് ഭൂമിയുടെ കാലാവസ്ഥയെ എങ്ങനെ ബാധിക്കുന്നു എന്ന് പഠിക്കാനും ഇതുവഴി സാധ്യമാകും.
1,500 കിഗ്രാം ഭാരമുണ്ട് ആദിത്യ എല്‍ 1ന്. വിസിബിൾ ലൈൻ എമിഷൻ കൊറോണ ഗ്രാഫ് (വി.ഇ.എൽ.സി), സോളാർ അൾട്രാ വയലറ്റ് ഇമേജിങ് ടെലസ്കോപ്പ് (എസ്.യു.ഐ.ടി), ഹൈ എനർജി എൽ1 ഓർബിറ്റിങ് എക്സ്റേ സ്പെക്ട്രോമീറ്റർ (എച്ച്.ഇ.എൽ.1.ഒ.എസ്), ആദിത്യ സോളാർ വിൻഡ് പാർട്ടിക്കിൾ എക്സ്പിരിമെന്റ് (എ.എസ്.പി.ഇ.എക്സ്), പ്ലാസ്മ അനലൈസർ പാക്കേജ് ഫോർ ആദിത്യ (പി.എ.പി.എ.), മാഗ്നറ്റോ മീറ്റർ, സോളാർ ലോ എനർജി എക്സ്റേ സ്പെക്ട്രോമീറ്റർ (എസ്.ഒ.എൽ.ഇ.എക്സ്.എസ്) എന്നിങ്ങനെ ഏഴ് പേലോഡുകളാണ് ആദിത്യ എൽ 1-ൽ ഉള്ളത്.