മുല്ലപ്പൂ മുതൽ ജമന്തിയും ചെണ്ടുമല്ലിയും വരെ യുഎഇ യിലും ഓണാഘോഷം തകൃതിയായി നടക്കുന്നു. പ്രവാസ ലോകത്തെ ഓണത്തിന് ‘കളർ ഫുൾ’ പൂക്കളം ഒരുക്കാൻ മത്സരിക്കുകയാണ് പ്രവാസികൾ. ലുലു, ഇന്ത്യൻ സൂപ്പർമാർക്കറ്റ്, സഫാരി, ഫാമിലി ഫുഡ് സെന്റർ തുടങ്ങി ദോഹയിലെ മുൻനിര ഇന്ത്യൻ ഹൈപ്പർമാർക്കറ്റുകളിലെല്ലാം വിവിധതരം പൂക്കളുടെ വിപണി സജീവമാണ്. കൂടാതെ കേരളം, കർണാടക, തമിഴ്നാട് തുടങ്ങി വിവിധ സംസ്ഥാനങ്ങളിൽ നിന്നെത്തിയ ബന്ദി, അരളി, ചെണ്ടുമല്ലി, വാടാമുല്ല, ജമന്തി എന്നിങ്ങനെ ഓണത്തിന് പൂക്കളമൊരുക്കാൻ വ്യത്യസ്ത പൂക്കൾ ഇന്ത്യയിൽ നിന്നും വിമാനം കയറിയിട്ടുണ്ട്.
അതേസമയം ഓരോ ഇനം പൂക്കളും പ്രത്യേകമായോ അല്ലെങ്കിൽ വിവിധ ഇനങ്ങളുടെ മിക്സ് പാക്കറ്റായോ വാങ്ങാനുള്ള അവസരം ഉണ്ട്. കൂടാതെ പൂക്കളത്തിന് പച്ചപ്പു വേണമെങ്കിൽ നാട്ടിൽ നിന്നെത്തിയ മാവിലയും ലഭിക്കും. പൂക്കൾ കിലോയ്ക്ക് 35 റിയാൽ മുതൽ ആണ് വില.
വില്ലകളിലും ഫ്ലാറ്റുകളിലുമൊക്കെയായി ഇത്തിരി സ്ഥലത്ത് ഓണപൂക്കളം ഒരുക്കുന്നവർ ഏറെയാണ്. അത്തം മുതൽ തിരുവോണം വരെ 10 ദിവസവും പൂക്കളിമിടുന്നവരും കുറവല്ല. മാത്രമല്ല, പ്രവാസി അസോസിയേഷനുകളുടെ ഓണപൂക്കള മത്സരങ്ങൾ നടക്കുന്നത് കൊണ്ട് തന്നെ തിരുവോണം കഴിഞ്ഞാലും പൂവിപണിയിലെ തിരക്കിന് കുറവുണ്ടാവില്ലെന്നാണ് സൂചന.