ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ സൂര്യ നായകനായ തമിഴ് ചിത്രം ജയ്ഭീമിനെ പരിഗണിക്കാതിരുന്നതിൽ വലിയ പ്രതിഷേധമാണ് തമിഴ്നാട്ടിൽ ഉയരുന്നത്. പുരസ്കാരം ലഭിക്കാത്തതിൽ ആരാധകർ ഉൾപ്പെടെ സിനിമാ ലോകത്തെ തന്നെ പ്രമുഖർ പോലും നിരാശ പ്രകടിപ്പിച്ചിരിക്കുകയാണ്. ഇപ്പോഴിതാ തെലുങ്ക് നടൻ നാനി തന്റെ നിരാശ പരസ്യമായി പ്രകടിപ്പിച്ചത് വൈറലാവുകയാണ്. ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ ജയ്ഭീം എന്നെഴുതി ഹാർട്ട് ബ്രോക്കൺ എന്ന ഇമോജി കൂടി പങ്കുവച്ചാണ് നാനി തന്റെ നിരാശ രേഖപ്പെടുത്തിയത്.
രാജ്യത്തെ തന്നെ ഏറ്റവും അഭിമാനകരമായ പുരസ്കാര പ്രഖ്യാപനത്തിൽ വിജയകരമായ പ്രാതിനിധ്യം പ്രതീക്ഷിച്ചിരുന്ന തമിഴ് ചിത്രങ്ങളായിരുന്നു ‘ജയ് ഭീം’, ‘കർണൻ’, ‘സർപ്പാട്ടൈ പരമ്പരൈ’ എന്നിവ. എന്നാൽ ഈ ചിത്രങ്ങളൊന്നും തന്നെ പരിഗണിക്കപ്പെടാതെ പോയി. ഇത് ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്. ലിജോമോള്, മണികണ്ഠൻ എന്നിവരുടെ മികവാർന്ന പ്രകടനമായിരുന്നു ജയ്ഭീമിലെ പ്രധാന മികവ്. ടി.ജി. ഞ്ജാനവേലിന്റെ സംവിധാനമികവും ചിത്രത്തിന്റെ അടിത്തറയായിരുന്നു. എന്നാൽ ജയ് ഭീമിനെ അവാർഡ് കമ്മിറ്റി അപ്പാടെ തഴഞ്ഞു. എന്നാൽ നിരാശയ്ക്കിടയിലും ഒരു വെള്ളിവെളിച്ചം വന്നത് “കടൈസി വ്യവസായി ” മികച്ച തമിഴ് ചിത്രത്തിനുള്ള അവാർഡും പ്രധാന നടൻ നല്ലാണ്ടിക്കുള്ള പ്രത്യേക പരാമർശവും നേടിയത് മാത്രമാണ്.
ഈ തമിഴ് ചിത്രങ്ങൾക്ക് മികച്ച നടൻ, നടി എന്നീ പല കാറ്റഗറിയിലും പുരസ്കാരം ലഭിക്കുമെന്ന് പലരും പ്രതീക്ഷിച്ചിരുന്നെങ്കിലും ഒന്നിൽപോലും പരാമർശിക്കപ്പെട്ടില്ല. മാത്രമല്ല ധനുഷിനെ നായകനാക്കി മാരി സെൽവരാജ് സംവിധാനം ചെയ്ത “കർണ്ൻ” അടിച്ചമർത്തപ്പെട്ട ഒരു സമൂഹത്തിന്റെ കഥ പറയുന്ന സിനിമയായിരുന്നു. ഈ ചിത്രത്തിനും മികച്ച അംഗീകാരങ്ങൾ പ്രതീക്ഷിച്ചിരുന്നു. കൂടാതെ വടക്കൻ മദ്രാസിന്റെ ജീവിതം സ്ക്രീനിൽ കാണിച്ച “സർപ്പാട്ടൈ പരമ്പരൈ” എന്ന ചിത്രത്തിന് അംഗീകാരം ലഭിക്കാത്തതും നിരാശയുടെ ആഴം കൂട്ടുന്നുവെന്ന് തമിഴ് സിനിമാ ലോകം പറയുന്നു. ആകർഷകമായ തിരക്കഥയും മികച്ച സംഗീതവും ഉണ്ടായിരുന്നിട്ടും ജൂറിയിൽ അടയാളപ്പെടുത്താൻ സിനിമ പരാജയപ്പെട്ടു.
അതേസമയം അറുപത്തിയൊമ്പതാമത് ദേശീയ ചലച്ചിത്ര പുരസ്കാര പ്രഖ്യാപനം തമിഴ് സിനിമാ ആരാധകർക്ക് വളരെ വേദന നൽകിയ അനുഭവമാണെന്ന് സമൂഹമാധ്യമങ്ങളിൽ പ്രതികരണങ്ങളിൽ നിന്ന് വ്യക്തമാണ്. തമിഴ് സിനിമയുടെ ആരാധകർ സമൂഹമാധ്യമങ്ങളിൽ തങ്ങളുടെ അതൃപ്തി കൃത്യമായി പ്രകടിപ്പിക്കുന്നുണ്ട്. എന്നാൽ എംജിആർ, കമൽ ഹാസൻ, വിക്രം, സൂര്യ, ധനുഷ് തുടങ്ങിയ മികച്ച താരങ്ങൾ മികച്ച നടനുള്ള ദേശീയ പുരസ്കാരങ്ങൾ നേടിയതും നിരവധി തമിഴ് സിനിമകൾ മുൻകാലങ്ങളിൽ രാജ്യത്തിന്റെ നെറുകയിൽ എത്തിയിട്ടുണ്ടെന്നതും വാസ്തവമാണ്.