മാധ്യമപ്രവർത്തകനായ കെ.എം.ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിൽ ശ്രീറാം വെങ്കിട്ടരാമനെതിരെ നരഹത്യാ കേസ് നിലനിൽക്കുമെന്ന് സുപ്രീംകോടതി. കേസിൽ ഹൈക്കോടതി വിധിക്കെതിരെയാണ് ശ്രീറാം വെങ്കിട്ടരാമൻ സുപ്രീം കോടതിയെ സമീപിച്ചത്. വിചാരണ നടക്കേണ്ട കേസാണിതെന്ന് നിരീക്ഷിച്ച കോടതി സാഹചര്യ തെളിവ്, സാക്ഷി മൊഴികൾ എന്നിവ കണക്കിലെടുത്താണ് തീരുമാനമെടുത്തതെന്നും വ്യക്തമാക്കി.
അതിവേഗം വാഹനം ഓടിച്ചത് നരഹത്യ ആകില്ലെന്നും അതിനാൽ നരഹത്യ കേസ് നിലനിൽക്കില്ലെന്നുമായിരുന്നു ശ്രീറാം വെങ്കിട്ടരാമന്റെ അഭിഭാഷകന്റെ വാദം. എന്നാൽ ഇത് പൂർണമായും കോടതി തള്ളി. മദ്യപിച്ചു വാഹനം ഓടിച്ചതിന് തെളിവില്ല എന്നതടക്കമുള്ള കാര്യങ്ങൾ വിചാരണ കോടതിയിൽ വാദിക്കാം. തെളിവുകൾ നിലനിൽക്കുമോ എന്ന് വിചാരണ കോടതിയിൽ തെളിയട്ടെയെന്നും കോടതി നിരീക്ഷിച്ചു. നേരത്തെ സംസ്ഥാന സർക്കാർ നൽകിയ റിവിഷൻ ഹർജി അംഗീകരിച്ചാണ് ശ്രീറാം വെങ്കിട്ടരാമനെതിരെ നരഹത്യാ കേസ് നിലനിൽക്കുമെന്ന് കേരള ഹൈക്കോടതി വിധിച്ചത്.