അറുപത്തിയൊമ്പതാം ദേശീയ ചലച്ചിത്ര പുരസ്കാര പ്രഖ്യാപനം കഴിഞ്ഞപ്പോൾ മലയാള സിനിമയ്ക്കും അഭിമാനകരമായ നേട്ടം. ഹോം, മേപ്പടിയാൻ, നായാട്ട്, ആവാസ വ്യൂഹം, മൂന്നാം വളവ്, ചവിട്ട്, കണ്ടിട്ടുണ്ട് എന്നീ ചിത്രങ്ങളാണ് മലയാളത്തിന് അഭിമാന നേട്ടം സ്വന്തമാക്കി കൊടുത്തത്. ഫീച്ചർ നോൺ ഫീച്ചർ വിഭാഗങ്ങളിലായി ആകെ എട്ട് പുരസ്കാരങ്ങളാണ് മലയാളം നേടിയത്. അതിൽ തന്നെ രണ്ട് പുരസ്കാരം നേടിയ ഹോം ആണ് ഏറ്റവും ജനശ്രദ്ധ പിടിച്ചുപറ്റിയ ചിത്രം. ഇതേ ചിത്രത്തിലെ അഭിനയത്തിനാണ് ഇന്ദ്രൻസിന് മികച്ച നടനുള്ള പ്രത്യേക പരാമർശവും ലഭിച്ചത്. മികച്ച മലയാള സിനിമയും ഹോം തന്നെ.
അതേസമയം നോൺ ഫീച്ചർ ഫിലിം വിഭാഗത്തിൽ രണ്ട് പുരസ്കാരങ്ങളാണ് മലയാളത്തിന് ലഭിച്ചത്. മികച്ച പരിസ്ഥിതി ചിത്രത്തിനുള്ള പുരസ്കാരം ആർ എസ് പ്രദീപ് ഒരുക്കിയ മൂന്നാം വളവിനും ബെസ്റ്റ് അനിമേഷൻ ചിത്രത്തിനുള്ള പുരസ്കാരം അദിതി കൃഷ്ണദാസിന്റെ ‘കണ്ടിട്ടുണ്ട് എന്ന ചിത്രത്തിനുമാണ് പുരസ്കാരം സ്വന്തമാക്കിയത്.
മികച്ച നടനുള്ള പുരസ്കാരം നേടിയത് അല്ലു അര്ജുനാണ്. മികച്ച ചിത്രം റോക്കട്രി. നടിമാരായി ആലിയയും കൃതിയും തെരഞ്ഞെടുക്കപ്പെട്ടു. അതേസമയം തിരക്കഥയിലൂടെയാണ് നായാട്ട് സിനിമ ശ്രദ്ധിക്കപ്പെട്ടത്. ഏറ്റവും മികച്ച തിരക്കഥയ്ക്കുള്ള പുരസ്കാരം നായാട്ടിലൂടെ ഷാഹി കബീർ നേടി. മേപ്പടിയാനിലൂടെ പുതുമുഖ സംവിധായകനുള്ള ഇന്ദിര ഗാന്ധി പുരസ്കാരവും വിഷ്ണു മോഹനിലൂടെ മലയാളത്തിന് സ്വന്തമായി. കൂടാതെ മികച്ച ഓഡിയോഗ്രഫിക്കുള്ള പുരസ്കാരം ‘ചവിട്ട്’ സിനിമയിലൂടെ അരുൺ അശോക് സോനു കെ പി സ്വന്തമാക്കി. മികച്ച പരിസ്ഥിതി ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടത് കൃഷാന്ത് ഒരുക്കിയ ആവാസ വ്യൂഹമായിരുന്നു.
1 മികച്ച നടൻ പ്രത്യേക പരാമർശം – ഇന്ദ്രൻസ് (ഹോം)
2 മികച്ച മലയാള സിനിമ – ഹോം
3 പുതുമുഖ സംവിധായകനുള്ള ഇന്ദിര ഗാന്ധി പുരസ്കാരം- വിഷ്ണു മോഹൻ (മേപ്പടിയാൻ)
4 മികച്ച തിരക്കഥ – ഷാഹി കബീർ (നായാട്ട്)
5 മികച്ച ഓഡിയോഗ്രഫി – അരുൺ അശോക് സോനു കെ പി (ചവിട്ട്)
6 പരിസ്ഥിതി ചിത്രം – ആവാസവ്യൂഹം (കൃഷാന്ത്)
നോൺ ഫീച്ചർ ഫിലിം
1 ബെസ്റ്റ് അനിമേഷൻ ചിത്രം – കണ്ടിട്ടുണ്ട് (അദിതി കൃഷ്ണദാസ്)
2 മികച്ച പരിസ്ഥിതി ചിത്രം – മൂന്നാം വളവ് (ആർ എസ് പ്രദീപ്)