പുതിയ ചരിത്രം എഴുതിച്ചേർത്താണ് ഞായറാഴ്ച ഓസ്ട്രേലിയിൽ നടന്ന വനിതാ ലോകകപ്പ് കൊടിയിറങ്ങിയത്. ഇംഗ്ലണ്ടിനെ തകർത്ത് സ്പെയിൻ കന്നിക്കിരീടം നേടിയതിനപ്പുറം ലോകത്തോട് വനിതാ ലോകകപ്പ് വിളിച്ചുപറഞ്ഞത് വലിയ സന്ദേശങ്ങളാണ്.
അന്താരാഷ്ട്രതലത്തിൽ വനിതകളെ മുൻനിരയിലെത്തിക്കുന്നതിനും കായിയ രംഗത്ത് വനിതകൾക്ക് പുരുഷൻമാർക്ക് തുല്യമായ പരിഗണന ലഭിക്കുന്നതിനും മുൻകാലത്തേക്കാൾ അവസരമാണ് ഈ ലോകകപ്പ് ഒരുക്കിയത്. ലോകത്തിലെ ഏറ്റവും മികച്ച വനിതാ അത്ലറ്റുകളിൽ ചിലർക്ക് ഒരു എലൈറ്റ് ലെവൽ മത്സരത്തിൽ പങ്കെടുക്കാനുള്ള വേദിയായിരുന്നു 2023ലെ ലോകകപ്പ്. ലോക മാധ്യമങ്ങൾ മത്സരങ്ങളെ പ്രാധാന്യത്തോടെ ഏറ്റെടുത്തതും പ്രത്യേകതയാണ്. വരും തലമുറയിലെ പെൺ പോരാളികളെ കളിക്കത്തിലേക്ക് സ്വാഗതം ചെയ്യാൻ പ്രചോദനം നൽകുന്നതാണ് ഇക്കുറി ഓരോ മത്സരങ്ങൾക്കും ടീമിനും താരങ്ങൾക്കും ലഭിച്ച വരവേൽപ്പ്.
സ്പെയിൻ ചരിത്രമെഴുതിയതിന് സമാനമായാണ് മൊറൊക്കോ എന്ന കൊച്ചുരാജ്യം വനിതാ ലോകകപ്പിൽ നടത്തിയ പ്രകടനം.ഖത്തറിൽ നടന്ന പുരുഷ ലോകകപ്പ്-2022ൻ്റെ സെമിയിലെത്തിയ മൊറോക്കൻ കരുത്തിൻ്റെ തനിയാവർത്തനം വനിതാ ലോകകപ്പിലും കണ്ടു. കൊളംബിയയേയും ദക്ഷിണ കൊറിയയേയും പരാജയപ്പെടുത്തിയ മൊറോക്കൻ വനിതാ ടീം ഓസ്ട്രേലിയൻ മത്സരങ്ങൾക്ക് ചൂടും ചൂരുമാണ് പകർന്നത്. ജർമ്മനിയോട് തോറ്റ് മടങ്ങിയെങ്കിലും മൊറോക്കോ എന്ന രാജ്യം വനിതാ ലോകകപ്പിലും തങ്കലിപികൾ ചേർത്തുവച്ചു.
ലോകകപ്പ് മത്സരത്തിൽ ഹിജാബ് ധരിച്ച ആദ്യ ഫുട്ബോൾ താരമായി മൊറോക്കോയുടെ നൗഹൈല ബെൻസിന മാറിയപ്പോൾ വനിതകളെ ലോകസമക്ഷം അഭിമാനത്തോടെ അവതരിപ്പിക്കുന്നതിലും വിജയിച്ച ലോകകപ്പായിമാറി. മുൻ കാലങ്ങളിൽ വനിതാ കായികതാരങ്ങളേയും മത്സരങ്ങളേയും ലോകം വീക്ഷിച്ചതിൽനിന്ന് ഏറെ ഉയർന്ന കാഴ്ചപ്പാടിലേക്കും ചിന്തകളിലേക്കും എത്തിക്കാനായത് ഫിഫയുടെ നേട്ടമായി കാണേണ്ടതുണ്ട്.
ഒളിമ്പിക്സ് ഉൾപ്പടെ ലോകമാമാങ്കങ്ങളിൽ വനിതകൾക്ക് അവസരമുണ്ടെങ്കിലും സ്ത്രീകളുടെ കായികവിനോദങ്ങൾക്കും തുല്യത കൈവരിക്കേണ്ടതുണ്ട്. കായികതാരങ്ങളുടെ ശമ്പളം, ലഭ്യമാകുന്ന അവസരങ്ങളുടെ എണ്ണം, ലഭ്യമാകുന്ന സൌകര്യങ്ങൾ, പരിശീലന സൌകര്യം, സ്പോൺസർഷിപ്പ് , മാധ്യമ ശ്രദ്ധ തുടങ്ങി വിവിധമേഖലകളിൽ അസമത്വം നിലനിൽക്കുന്നുണ്ട്.ഫിഫ സ്വീകരിച്ച നിലപാടുകൾ കായിക മേഖലയിലെ മറ്റ് ഫെഡറേഷനുകളും ബോർഡുകളും ഏറ്റെടുത്താൻ വൻ മാറ്റമാകും കായികരംഗത്തുണ്ടാവുക.