ഫുജൈറ വിമാനത്താവളത്തിൽ കൂറ്റൻ കാർഗോ സംഭരണശാല ആരംഭിച്ചു. പഴം, പച്ചക്കറി, മാംസം ഉൾപ്പെടെ യുഎഇയിലേക്ക് കയറ്റുമതി ചെയ്യുന്ന സാധനങ്ങൾ സൂക്ഷിക്കാനും പുനർ കയറ്റുമതിക്ക് ഉപയോഗിക്കാൻ കഴിയുന്ന വിധത്തിലാണ് സംഭരണ ശാലകൾ ഒരുക്കിയിരിക്കുന്നത്. ഇറച്ചി ആവശ്യത്തിന് മൃഗങ്ങളെ സൂക്ഷിക്കാനുള്ള സൗകര്യവും ഇവിടെയുണ്ട്. കയറ്റുമതി ലോഡുകൾ സ്കാൻ ചെയ്യാൻ വലിയ എക്സ്റേ മെഷീനുകളും 24 മണിക്കൂർ സേവനവും വിമാനത്താവളം വാഗ്ദാനം ചെയ്യുന്നുണ്ട്.
കാർഗോ സർവീസുകൾ ഓപ്പറേറ്റ് ചെയ്യാൻ ഇന്ത്യ അടക്കമുള്ള രാജ്യങ്ങളുമായി വിമാനത്താവള അധികൃതർ ചർച്ച ആരംഭിച്ചു. ഷാർജ, അജ്മാൻ, ഉമ്മുൽഖുവൈൻ, റാസൽഖൈമ, ഫുജൈറ എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന വ്യാപാര സ്ഥാപനങ്ങൾക്കും കയറ്റുമതി സ്ഥാപനങ്ങൾക്കും ഫുജൈറയിലെ സൗകര്യം ഉപയോഗപ്പെടുത്താൻ സാധിക്കും. ഫുജൈറ തുറമുഖവുമായി ഇതുവഴി നേരിട്ട് ബന്ധപ്പെടാനും സാധിക്കും. കപ്പലുകളിലേക്ക് കരയിൽ നിന്ന് സാധനങ്ങൾ എത്തിക്കാൻ ഡ്രോൺ സൗകര്യവും ഇവിടെ ഏർപ്പെടുത്തും.
2016 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള ഗോഡൗണിൽ 150 ടൺ സംഭരണ ശേഷിയാണുള്ളത്. ആവശ്യമെങ്കിൽ അളവ് വർധിപ്പിക്കാനും സാധിക്കും. 150 ടൺ ഭാരം വഹിക്കാൻ ശേഷിയുള്ള പിഎംസി പാലറ്റുകൾ, കയറ്റുമതി സാധനങ്ങൾക്ക് മാത്രമായി 180 മീറ്റർ നീളമുള്ള സ്കാനിങ് മെഷീൻ, 200 മെട്രിക് ടൺ സംഭരണ ശേഷിയുള്ള കോൾഡ് സ്റ്റോറേജ്, ജീവനുള്ള മൃഗങ്ങളെ പാർപ്പിക്കാൻ 1,482 ചതുരശ്രമീറ്റർ സ്ഥലം, വിമാനങ്ങൾ ഇന്ധനം നിറയ്ക്കാൻ അഡ് നോക്കിന്റെയും ഇപ്കോയുടെയും പമ്പുകൾ, വിമാനങ്ങളുടെ അറ്റകുറ്റ പ്രവൃത്തികൾക്കായി വർക്ക്ഷോപ്പ് തുടങ്ങിയ എല്ലാ സൗകര്യങ്ങളും ഇവിടെ സജ്ജമാക്കിയിട്ടുണ്ട്.