ഏക്നാഥ് ഷിൻഡെയെ അനുനയിപ്പിക്കാൻ തയാറായി ശിവസേന. 24 മണിക്കൂറിനകം മുംബൈയിൽ മടങ്ങിയെത്താൻ ഗുവാഹട്ടിയിലുള്ള വിമതരോട് ശിവസേന ആവശ്യപ്പെട്ടു. എൻസിപിയും കോൺഗ്രസുമായുള്ള മഹാസഖ്യം ഉപേക്ഷിക്കുന്നതടക്കമുള്ള കാര്യങ്ങൾ ചർച്ചയ്ക്ക് തയാറെന്ന് സഞ്ജയ് റാവത്ത് പറഞ്ഞു. വിമതരുമായി നേരിട്ട് ചർച്ച നടത്താൻ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ തയാറാണെന്നും സഞ്ജയ് റാവത്ത് അറിയിച്ചു. സർക്കാർ നിലംപൊത്തുമെന്ന സാഹചര്യത്തിൽ കരുതിയിരിക്കാൻ ആണ് ശരത് പവാർ എൻസിപി നേതാക്കൾക്ക് നൽകിയിരിക്കുന്ന നിർദേശം.
കൂടാതെ ഏക്നാഥ് ഷിൻഡെ ശിവസേന പിടിക്കുമെന്ന് ഏതാണ്ട് ഉറപ്പായിട്ടുണ്ട്. ഭരണപക്ഷ എംഎൽഎമാരിൽ 42 പേർ ഷിൻഡെ പക്ഷത്താണ്. ഇവരുടെ ദൃശ്യങ്ങളും ഷിൻഡെ പുറത്തുവിട്ടിട്ടുണ്ട്. 35 പേർ ശിവസേനയിൽ നിന്നുള്ളവരും 7 പേർ സ്വതന്ത്രരുമാണ്. ഉദ്ധവ് താക്കറെയുടെ മകൻ ആദിത്യ താക്കറെ അടക്കം 13 പേർ മാത്രമാണ് ഉദ്ധവ് താക്കറെ വിളിച്ച യോഗത്തിൽ പങ്കെടുത്തത്. ആശുപത്രിയിലുള്ള ഗവർണർ നാളെ രാജ്ഭവനിലെത്തുന്നതോടെ ഷിൻഡെ പക്ഷം നാളെ ഗവർണറെ കണ്ടേക്കുമെന്നാണ് റിപ്പോർട്ടുകൾ.