യുവനടിയെ പീഡിപ്പിച്ചെന്ന കേസില്‍ നടനും നിര്‍മാതാവുമായ വിജയ് ബാബുവിന് ഇന്നലെ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. വിജയ് ബാബുവും പരാതിക്കാരിയും തമ്മില്‍ അടുത്ത ബന്ധമായിരുന്നെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ജാമ്യം അനുവദിച്ചതെന്ന് കോടതി വ്യക്തമാക്കുന്നു. ഇവർ തമ്മില്‍ അടുത്ത ബന്ധം പുലർത്തിയിരുന്നതായി സന്ദേശങ്ങളില്‍ നിന്നും പ്രഥമ ദൃഷ്ട്യാ വ്യക്തമാണെന്ന് കോടതി ചൂണ്ടിക്കാട്ടുന്നു. ഹര്‍ജിയില്‍ ഉന്നയിച്ച വാദങ്ങള്‍ ഓരോന്നും കൃത്യമായി പരിശോധിച്ച് കൊണ്ടാണ് ജസ്റ്റിസ് ബെച്ചു കുര്യന് തോമസിന്റെ ഉത്തരവ്.
തെളിവുകൾ സൂക്ഷ്മ പരിശോധന നടത്തേണ്ട കാര്യമില്ലെങ്കിലും ഉഭയ സമ്മത പ്രകാരമുള്ള ബന്ധത്തെ ബലാത്സംഗമായി മാറ്റുന്നതിനെതിരെ ജാഗ്രത ആവശ്യമാണെന്നാണ് ഹൈക്കോടതി വിലയിരുത്തൽ. ഓരോ കേസിനും അതിന്റേതായ സവിശേഷതയുണ്ടാകുമെന്നും അതെല്ലാം കണക്കിലെടുക്കണമെന്നും കേസിന്റെ വസ്തുതകളും തെളിവുകളുടെ സ്വഭാവവും ഇരയുമായി താരതമ്യം ചെയ്യുമ്പോള്‍ പ്രതിയുടെ സ്ഥാനവുമൊക്കെ പരിഗണിക്കണമെന്നും കോടതിയുടെ വിലയിരുത്തൽ വന്നു.
കോടതിയുടെ നിരീക്ഷണങ്ങൾ ഇങ്ങനെ ; വിജയ് ബാബു വിവാഹിതനാണെന്നും കുട്ടി ഉള്ളതിനാൽ അതിൽ നിന്നും മാറാൻ സാധ്യതയില്ലെന്നും പരാതിക്കാരിക്ക് അറിയാമായിരുന്നു. നേരത്തെ വിവാഹിതനായതിനാല്‍ നിയമ പ്രകാരം ഇനിയൊരു വിവാഹം സാധ്യമല്ലെന്നും പരാതിക്കാരിക്ക് അറിയാമായിരുന്നു. ലൈംഗികമായി പീഡിപ്പിക്കപ്പെട്ടു എന്ന് പറയുന്ന മാര്‍ച്ച് 16 മുതല്‍ ഏപ്രില്‍ 14 വരെ പരാതിക്കാരി യാതൊരു തരത്തിലും തടവിലായിരുന്നില്ല. വാട്സ് ആപ്പ്, ഇന്‍സ്റ്റഗ്രാം തുടങ്ങിയവ വഴി സജീവമായി ഇരുവരും നിരന്തരം സന്ദേശങ്ങൾ അയച്ചിരുന്നു. പരാതിക്കാരി എല്ലാ സന്ദേശങ്ങളും മായ്ച്ച് കളഞ്ഞിട്ടുണ്ട്. ഇരുവരുടെയും മൊബൈല്‍ ഫോണുകള്‍ ഫോറന്‍സിക് പരിശോധനക്ക് അയച്ചിട്ടുണ്ട്. മായ്ച്ച് കളഞ്ഞ വാട്സ്ആപ്പ്. ഇന്‍സ്റ്റഗ്രാം സന്ദേശങ്ങള്‍ ഇതുവഴി തിരിച്ചെടുക്കാൻ കഴിയും.
മാര്‍ച്ച് 31 മുതല്‍ ഏപ്രില്‍ 17 വരെ ഫോണിലൂടെ നടത്തിയ ആശയവിനിമയത്തില്‍ എവിടെയും ലൈംഗിക പീഡനത്തെക്കുറിച്ച് പറയുന്നില്ല. വിജയ് ബാബുവിന്റെ പുതിയ സിനിമയില്‍ താനല്ല നായികയെന്ന് ഇര അറിയുന്നത് ഏപ്രില്‍ 15നാണ്. ഇതിനെ തുടര്‍ന്ന് ഏപ്രില്‍ 17ന് നടി വിജയ് ബാബുവിനോട് വഴക്കിട്ടിരുന്നു.
ജാമ്യത്തെ എതിർത്തുകൊണ്ട് വിജയ് ബാബുവിനെതിരെ ഭാര്യ ഗാര്‍ഹിക പീഡനത്തിന് 2018ല്‍ പരാതി നല്‍കിയിരുന്നെന്ന് പ്രോസിക്യൂഷന് വാദിച്ചു. എന്നാല്‍ ആ പരാതി ആഴ്ചകള്‍ക്ക് ശേഷം പിന്‍വലിക്കുകയായിരുന്നെന്ന് കോടതി ചൂണ്ടിക്കാട്ടി.