മലയാളികളുടെ എക്കാലത്തെയും പ്രീയപ്പെട്ട താരമാണ് ഐശ്വര്യ ഭാസ്കരൻ. മലയാളിയല്ലെങ്കിലും ഒരു കാലത്ത് മലയാളം സിനിമകളിലെ നിറസാന്നിധ്യമായിരുന്ന ഐശ്വര്യ ചില തുറന്നുപറച്ചിലുകളാണ് ഇപ്പോൾ നടത്തിയിരിക്കുന്നത്. സ്ത്രീകൾക്ക് കേരളത്തിൽ ഒറ്റയ്ക്ക് യാത്ര ചെയ്യാൻ സാധിക്കാത്ത അവസ്ഥയാണെന്നും കേരളത്തിലെ നിയമവ്യവസ്ഥ ശരിയല്ലെന്നുമാണ് ഐശ്വര്യ തുറന്നടിച്ചിരിക്കുന്നത്. തന്റെ യുട്യൂബ് ചാനലിലൂടെയാണ് താരം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
ഒരു കാലത്ത് പ്രണയിച്ചിരുന്ന പെൺകുട്ടികളെ യുവാക്കൾ പെട്രോൾ ഒഴിച്ച് കത്തിക്കുന്നതും സ്ത്രീധന പീഡനം മൂലം യുവതികൾ ആത്മഹത്യ ചെയ്യുന്നതും നിത്യ സംഭവമായ കേരളത്തിൽ നീതിയും നിയമവും നിലനിൽക്കുന്നില്ല. ആളുകൾ വോട്ട് ചെയ്തു വിജയിപ്പിച്ചു വിടുന്ന സർക്കാർ ഇത്തരം പ്രശ്നങ്ങളിൽ വേണ്ട നടപടി സ്വീകരിക്കുന്നില്ല എന്നത് അപഹാസ്യമാണെന്നും കേരളത്തെയപേക്ഷിച്ച് സ്ത്രീകൾക്ക് സുരക്ഷയുള്ള നാടാണ് തമിഴ്നാടെന്നും നിങ്ങളുടെ കുട്ടികളെ തമിഴ്നാട്ടിലേക്ക് അയച്ചാൽ നല്ല കുട്ടികളായി സുരക്ഷിതമായി വളർത്താമെന്നും ഐശ്വര്യ പറഞ്ഞു.
കേരളത്തിൽ എത്തിയ സമയങ്ങളിൽ തനിക്ക് അനുഭവിക്കേണ്ടിവന്ന ചില ദുരവസ്ഥകളും താരം വെളിപ്പെടുത്തിയിട്ടുണ്ട്. ചെറുപ്പകാലത്ത് താൻ കളിച്ചുവളർന്ന സ്ഥലമാണ് കേരളം. എന്നാൽ ഇന്ന് കേരളത്തിന്റെ അവസ്ഥ മാറി. പെൺമക്കൾ പുറത്തുപോയി വരുന്നത് വരെ മാതാപിതാക്കളുടെ മനസിൽ പേടിയാണ്. ഇത്തരം സാഹചര്യത്തിൽ സ്ത്രീ സംഘടനകളൊക്കെ എവിടെയാണ്? ജനങ്ങൾ വോട്ടു ചെയ്തു വിജയിപ്പിച്ച സർക്കാർ ഇതൊന്നും കാര്യമാക്കുന്നില്ല. എങ്കിൽ പിന്നെ എന്തിനാണ് വോട്ട് ചോദിച്ച് വരുന്നത്. നിങ്ങളെ വോട്ട് ചെയ്തു വിജയിപ്പിച്ചവർക്ക് വേണ്ടി പ്രവർത്തിക്കുക എന്നത് നിങ്ങളുടെ കടമയാണ്. കേരളത്തിൽ നടക്കുന്ന ഇത്തരം സംഭവങ്ങൾ തന്റെ നാട്ടിൽ ആയിരുന്നുവെങ്കിൽ സർക്കാർ വലിയ നടപടികൾ സ്വീകരിച്ചേനെയെന്നും താരം കൂട്ടിച്ചേർത്തു.