യൂറോപ്പിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ എൽബ്രസ് കീഴടക്കി എട്ട് വയസുകാരൻ. ഇന്ത്യൻ വംശജനായ അയാൻ സബൂ മെൻഡോണാണ് അഞ്ചു ദിവസംകൊണ്ട് എൽബ്രസ് പർവതം കീഴടക്കിയത്. ദുബായിൽ സ്ഥിരതാമസക്കാരായ സബൂർ അഹമ്മദ് – വാണി മെൻ ഡോൺ ദമ്പതികളോടൊപ്പമാണ് മകൻ അയാൻ സബൂ മെൻഡോൺ പർവ്വതാരോഹണം നടത്തിയത്.
സമുദ്ര നിരപ്പിൽനിന്ന് 5,642 മീറ്റർ ഉയരമുള്ള എൽബ്രസ് കൊടുമുടി എട്ട് ദിവസംകൊണ്ട് കീഴടക്കാനായിരുന്നു മൂവരുടെയും ലക്ഷ്യം. എന്നാൽ വെറും അഞ്ച് ദിവസംകൊണ്ട് തങ്ങളുടെ ദൗത്യം മൂവരും പൂർത്തിയാക്കി. പർവ്വതാരോഹണത്തിൽ താത്പര്യമുള്ള അയാൻ താൻസാനിയയിലെ കിളിമാഞ്ചാരോയും ആസ്ട്രേലിയയിലെ കോസ്യൂസ്കോ പർവതവും ഇതിനോടകം കീഴടക്കിയിരുന്നു. എന്നാൽ അവയേക്കാൾ ഉയരം കൂടിയ കൊടുമുടിയാണ് എൽബ്രസ്.
പർവ്വതാരോഹണത്തിനിടെ ശക്തമായ മഞ്ഞ് വീഴ്ചയുണ്ടായിരുന്നതിനാൽ പലപ്പോഴും സംഘത്തിന്റെ കാഴ്ചയും മറഞ്ഞിരുന്നു. അതോടൊപ്പം അപ്രതീക്ഷിതമായി ഉണ്ടായ ഇടിമിന്നലും വെല്ലുവിളി ഉയർത്തിയെങ്കിലും അയാനും മാതാപിതാക്കളും അവ തരണം ചെയ്യുകയായിരുന്നു.
ആദ്യമായായിരുന്നു മഴു ഉപയോഗിച്ച് അയാൻ മഞ്ഞുമല കയറുന്നതും. എവറസ്റ്റ് കീഴടക്കുകയാണ് തന്റെ അടുത്ത ലക്ഷ്യമെന്ന് അയാൻ പറഞ്ഞു.