വിലകൂടിയ കാർ വാങ്ങാനാണെന്ന പേരിൽ പണവുമായി കാർ ഷോറൂമിലെത്തി വിഡിയോ ചിത്രീകരിച്ച അറബ് വസ്ത്ര ധാരിയായ ഏഷ്യൻ യുവാവിനെ അന്വേഷണ വിധേയമായി കസ്റ്റഡിയിലെടുക്കാൻ യുഎഇ കോടതിയുടെ ഉത്തരവ്. കിംവദന്തികൾക്കും സൈബർ കുറ്റകൃത്യങ്ങൾക്കും എതിരെ പ്രവർത്തിക്കുന്ന യുഎഇയുടെ ഫെഡറൽ പ്രോസിക്യൂഷൻ കോടതിയാണ് ഇതുസംബന്ധിച്ച ഉത്തരവിട്ടത്.
ഒരാൾ സ്വദേശികളുടെ പരമ്പരാഗത വസ്ത്രമായ കന്തൂറ ധരിച്ച് രണ്ടുപേരോടൊപ്പം കാർ ഷോറൂമിലെത്തുകയും ജീവനക്കാരോട് മോശമായി പെരുമാറുകയും ജീവനക്കാർക്കെല്ലാം പണം വാരിക്കോരി നൽകുകയും ചെയ്യുന്ന വിഡിയോ ഇയാൾ സമൂഹ മാധ്യമത്തിൽ പോസ്റ്റ് ചെയ്തിരുന്നു. ഇതിനെതിരെ പൊതുജനങ്ങൾ പ്രതികരിക്കുകയും അവരിൽ അമർഷമുണ്ടാക്കുകയും ചെയ്തതിനെ തുടർന്നാണ് ഇയാളെ കസ്റ്റഡിയിൽ എടുക്കണമെന്നും വിഡിയോ പരിശോധിക്കാനും അധികൃതർ തീരുമാനിച്ചത്.
രാജ്യത്തെ അംഗീകൃത മാധ്യമ മാനദണ്ഡങ്ങളുമായി പൊരുത്തപ്പെടാത്തതാണ് ഈ വീഡിയോ. കൂടാതെ എമിറാത്തി സമൂഹത്തെ അവഹേളിക്കുന്നതുമായ ഉള്ളടക്കം പുറത്ത് വിട്ടതിന് പ്രതിക്കെതിരെ കേസെടുത്തിട്ടുമുണ്ട്. യുഎഇ അറ്റോർണി ജനറൽ ഓഫീസിലെ ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻസ് ആണ് സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളിലെ വിഡിയോ പരിശോധിച്ചത്.